കരുവന്നൂർ സഹകരണ ബാങ്കിന്റെ ധാർഷ്‌ട്യവും ക്രൂരതയും കാരണം നിക്ഷേപകയ്‌ക്ക് ചികിത്സ ലഭിക്കാതെ ഈ ലോകത്തിൽ നിന്ന് വിടപറയേണ്ടി വന്നു. ജീവിതകാലം മുഴുവൻ അത്യദ്ധ്വാനം ചെയ്‌ത് സമ്പാദിച്ച തുക വാർദ്ധക്യകാലത്തേക്ക് കരുതിവച്ച ആ ദമ്പതികളോട് ബാങ്ക് ചെയ്‌ത നീതികേടിന് എന്ത് പകരം നല്കാനാവും ? രോഗം ഗുരുതരമായപ്പോൾ ചികിത്സയ്‌ക്കായി അവർ ബാങ്കിനോട് ആവശ്യപ്പെട്ടത് ലോണല്ല നിക്ഷേപമാണ്. ചെറുതല്ലാത്ത തുക നിക്ഷേപിച്ച ആ കുടുംബത്തിന്റെ സ്ഥിതി ഇതാണെങ്കിൽ നിർദ്ധനരുടെ ഗതി എന്താണെന്ന് പറയേണ്ടതില്ലല്ലോ.
ഇത്രയും വലിയ നീതിനിഷേധം നടത്തിയ ബാങ്കിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണം. കോടികളുടെ തട്ടിപ്പ് നടത്തി കുപ്രസിദ്ധി നേടി, കേസ് നിലനില്ക്കുന്ന ബാങ്കാണ് നിക്ഷേപകന്റെ പണം പിടിച്ചുവച്ച് ഇത്രയും വലിയ ധാർഷ്ട്യം കാണിച്ചത്.
ഗോമതി പ്രഭാകരൻ
കോഴഞ്ചേരി
പൊലീസിലെ അടിമപ്പണി
ജനാധിപത്യ രാജ്യത്ത് സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനത്താണ് പൊലീസ് സേനയിലെ അടിമപ്പണിയെക്കുറിച്ച് വാർത്തകൾ പുറത്തുവരുന്നത്. കഠിനാദ്ധ്വാനം ചെയ്‌ത് മത്സരപ്പരീക്ഷയെഴുതി സേനയിൽ ജോലിനേടുന്ന പൊലീസുകാർക്ക് മേലധികാരികളുടെ വീട്ടിലെ നായ്‌ക്കളുടെ വിസർജ്യം കോരാനും കുടുംബാംഗങ്ങളുടെ തുണിയലക്കാനും ഭാര്യയ്‌ക്ക് ബ്യൂട്ടി പാർലറിലേക്ക് എസ്കോർട്ട് പോകാനും ഇടയാകുന്നു!. വാർത്തയാകുമ്പോൾ മാത്രമാണിത് പൊതുജനം അറിയുന്നത്. ഒരുദ്യോഗസ്ഥൻ പ്രതികരിക്കാൻ തയാറായപ്പോൾ മാത്രമാണ് വാർത്തയായതും. ഇത്തരം ദുരനുഭവങ്ങൾ സഹിച്ച് നിശബ്ദമായി കഴിയുന്ന നിരവധിപേർ സേനയിലുണ്ടെന്നത് രഹസ്യമല്ല.
സേനയിൽ ഇത്തരം പുഴുക്കുത്തുകളായ ഉദ്യോഗസ്ഥരുണ്ടാകാൻ കാരണം ഭരിക്കുന്നവരും ദുഷിച്ച രാഷ്‌ട്രീയ നേതൃത്വങ്ങളുമാണ്. ഉയർന്ന റാങ്കിലുള്ള ഓഫീസർമാരിൽ വലിയൊരു ശതമാനവും രാഷ്‌ട്രീയക്കാരുടെ ഓമനകളായിരിക്കും. രാഷ്ട്രീയക്കാരുടെ ദുർഭരണം നടത്തിയെടുക്കാൻ ഇത്തരം ഓഫീസർമാർ കൂടിയേ തീരൂ. പൊലീസ് നേതൃത്വം ദുഷിക്കപ്പെടുന്നതും ഇങ്ങനെയാണ്.
ബിനീഷ് ജേക്കബ്
ഈരാറ്റുപേട്ട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |