പത്തനംതിട്ട : ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയ യുവകർഷകൻ മത്തായിയുടെ കുടുംബത്തോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ് പറഞ്ഞു.
മത്തായിയുടെ രണ്ടാംചരമദിനത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വർഷമായിട്ടും കുടുംബത്തിന് യാതൊരു നഷ്ടപരിഹാരവും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കാത്തത് പ്രതിഷേധാർഹമാണ്. കുടുംബത്തിന് വീട് വയ്ക്കുന്നതിന് ആവശ്യമായ ധനസഹായം സർക്കാർ പ്രഖ്യാപിക്കുകയും മക്കളുടെ പഠനം സൗജന്യമായി സർക്കാർ ഏറ്റെടുക്കുകയും ചെയ്യണം.
സി.ബി.ഐ കണ്ടെത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നത് സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ്. നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ വനംമന്ത്രി മൗനം തുടരുന്നത് അവസാനിപ്പിക്കണം. ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ.വി.കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. തോമസുകുട്ടി കുമ്മണൂർ, ജോസ് കൊന്നപാറ, റോയി ഫിലിപ്പ്, എബ്രാഹാം ചെറിയാൻ മത്തായിയുടെ ഭാര്യ ഷീബ, മത്തായിയുടെ സഹോദരൻ വിൽസൻ, കുടുംബാംഗങ്ങളായ ഷെറിൻ ജോർജ്, ബിന്ദു, ജേക്കബ് മാത്യൂ ,ബ്രസീലി ജോസഫ്, രതിഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |