ചെങ്ങന്നൂർ: ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ ചെങ്ങന്നൂരിന്റെ തിളക്കമാർന്ന സാന്നിദ്ധ്യം. ലങ്കയിലെ ലിസ്റ്റ് എ ക്രിക്കറ്റിൽ
ഒന്നാംനിര ടീമായ ചിലൗ മാരിയൻസിനു വേണ്ടി കളിച്ച മുണ്ടൻകാവ് പുത്തൻതെരുവ് പൂവത്തൂർ വീട്ടിൽ അനുജ് ജോതിൻ തകർപ്പൻ പെർഫോർമൻസിലൂടെ ലങ്കൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്നു.
പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ 61 പന്തുകളിൽ അഞ്ചു ഫോറും രണ്ടു സിക്‌സുമടക്കം 66 റൺസാണ് പുറത്താകാതെ അനുജ് അടിച്ചു കൂട്ടിയത്. തുടർന്നു കളിച്ച അഞ്ചു മത്സരങ്ങളിലും ടീമിന് മധ്യനിരയിൽ കരുത്തു പകർന്ന സ്‌കോറാണ് നേടിയത്. ലങ്കൻ ദേശീയ ടീം അംഗങ്ങളായ വാനിഡു ഹസരങ്ക, ധാമിക പ്രസാദ്, തിസാര പെരേര അടക്കമുള്ളവരോടൊപ്പം മിന്നുന്ന പ്രകടനം അഭയ് കാഴ്ച്ചവച്ചു.
ക്രിക്കറ്റ് പ്രേമിയായിരുന്ന പിതാവ് ജോതിൻ പൂവത്തൂരിന്റെ പ്രോത്സാഹനം കൊണ്ടാണ് ചേട്ടൻ അക്ഷയ് ജോതിനും ഇരട്ട സഹോദരൻ അഭയ് ജോതിനുമൊപ്പം അനുജ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ആൾ റൗണ്ടറായിരുന്ന അക്ഷയ് സംസ്ഥാന അണ്ടർ 19ടീമിലും എം ജി സർവ്വകലാശാല ടീമിലും കളിച്ചു. ബാറ്റസ്മാനായ അഭയ് സംസ്ഥാന അണ്ടർ 13, 19, 23, 25 ടീമുകൾക്കായി കളിച്ചു. എം.ജി സർവ്വകലാശാല ക്രിക്കറ്റ് ക്യാപ്ടനുമായിരുന്നു. കോച്ച് സന്തോഷിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ന്യൂ കിഡ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ നിന്നു പ്രാഥമിക പരിശീലനം നേടി ആലപ്പുഴ സ്‌കൈലാർക്ക് ബി ക്ലബ്ബിലൂടെ കഴിവു തെളിച്ച അനുജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ ക്ലബ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് ക്ലബ്ബിനായാണ് കളിച്ചത്. പോണ്ടിച്ചേരി രഞ്ജി ട്രോഫി ക്യാമ്പംഗവും സുഹൃത്തുമായ കാർത്തിക് ബി നായർ വഴി, കേരള ടീം മുൻ ക്യാപ്ടനും മുൻ ഐ.പി.എൽ താരവും പരിശീലകനുമായ റൈഫി വിൻസന്റ് ഗോമസിനെ പരിചയപ്പെട്ടതാണ് അനുജിന്റെ കരിയറിൽ വഴിത്തിരിവായത്.
റൈഫിയുടെ നിർദ്ദേശത്തിൽ തിരുവനന്തപുരം ബെൽ ഇൻ ടർഫ് അക്കാദമിയിൽ പരിശീലനം നടത്തി. ഇതിനിടയിലാണ്
റൈഫി മുൻപു കളിച്ചിട്ടുള്ള ശ്രീലങ്കയിലെ ചിലൗ മരിയൻസ്, പുതിയൊരു ബാറ്റ്‌സ്മാനു വേണ്ടി റൈഫിയോട് ആവശ്യപ്പെട്ടത്. ഭാഗ്യം അനുജന് അനുകൂലമായി . കേരള ക്രിക്കറ്റ് അസോസിയേഷൻ കൂടി പിന്തുണച്ചതോടെ അനുജ് ലങ്കൻ ക്രീസിലെത്തി. ഐ.പി.എലും ഇന്ത്യൻ ടീമിലും കളിക്കണമെന്നതു തന്നെയാണ് എം കോം, എം.ബി.എ നേടിയ ഈ 26 കാരന്റെയും ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |