മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 119 റൺസ് വിജയം
ഏകദിന പരമ്പര 3 0ത്തിന് ഇന്ത്യ സ്വന്തമാക്കി
അഞ്ച് ട്വന്റി ട്വന്റി കളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കം
പോർട്ട് ഒഫ് സ്‌പെയ്ൻ: ശിഖർ ധവാന്റെ നേതൃത്വത്തിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ കീഴിൽ അഞ്ച് ട്വന്റി ട്വന്റികളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നു.ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടുമുതൽ ടറൗബയിലാണ് ട്വന്റി ട്വന്റി മത്സരം.
മൂന്നാമത്തേയും അവസാനത്തേയുമായ ഏകദിനത്തിൽ 119 റൺസിന് ജയിച്ചാണ് ശിഖർ ധവാനും സംഘവും 3-0ത്തിന് പരമ്പര സ്വന്തമാക്കിയത്. മഴ കാരണം ഓവറുകൾള്‍ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് നേടിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 35 ഓവറിൽ 257 ആയി വിജയലക്ഷ്യം പുനർനിശ്ചയിക്കപ്പെട്ട വിൻഡീസ് 26 ഓവറിൽ 137 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 115/1എന്നസ്കോറിലെത്തിയപ്പോഴാണ് ആദ്യം മഴ വീണത്. തുടർന്ന് കളി പുനരാരംഭിച്ചപ്പോൾ 40 ഓവറായി വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യ 36 ഓവറിൽ 225/3ലെത്തിയപ്പോഴേക്കും വീണ്ടും മഴയെത്തി. തുടർന്ന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ച് വിൻഡീസിന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമുള്ള ലക്ഷ്യം നൽകി. ഇന്ത്യക്ക് വേണ്ടി പരമ്പരയിൽ മികച്ച ഫോം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മൂന്നാം മത്സരത്തിൽ 98 പന്തുകളിൽ നിന്ന് 98 റൺസെടുത്ത് പുറത്താവാതെ നിന്നു.മഴ കാരണം മത്സരം വെട്ടിച്ചുരുക്കിയപ്പോൾ നിർഭാഗ്യം കൊണ്ട് ഗില്ലിന് അർഹിച്ച സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. നായകൻ ശിഖര്‍ ധവാൻന്‍ 74 പന്തുകളിൽ നിന്ന് 58 റൺസെടുത്തു. ഓപ്പണിംഗിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ശ്രേയസ് അയ്യർ 34 പന്തിൽ 44 റൺസ്, സൂര്യകുമാർ യാദവ് 8 എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. മലയാളി താരം സഞ്ജു സാംസൺ 6 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ വിൻഡീസിനെ രണ്ടാം ഓവറിൽ തന്നെ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. കൈൽ മേയേഴ്സ് (0), ഷമാർ ബ്രൂക്സ് (0) എന്നിവരെ പുറത്താക്കി സ്‌കോർബോർഡിൽ ഒരു റൺസ് പോലും ആകുന്നതിന് മുൻപ് രണ്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. പിന്നീട് ക്രീസിൽ ഒരുമിച്ച ബ്രാൻഡണ്‍ കിംഗ്( 42), ഷായ് ഹോപ്പ് (22) എന്നിവർ തുടക്കത്തിലെ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയെങ്കിലും ടീം സ്‌കോർ 47-ൽ നില്‍ക്കേ ഷായ് ഹോപ്പ് പുറത്തായി. ഹോപ്പിനെ സഞ്ജു സാംസൺ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.. അക്ഷർ പട്ടേൽ കിംഗിനെ ക്ലീൻ ബൗൾഡാക്കിയതോടെ വിൻഡീസ് വീണ്ടും പതറി.തുടർന്ന് നിക്കോളാസ് പുരാൻ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും വിൻഡീസ് തകർന്നടിയുകയായിരുന്നു. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തിയ താക്കൂറും ഓരോ വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും പ്രസിദ്ധ് കൃഷണയും ചേർന്നാണ് ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി സിറാജ് തുടങ്ങിവച്ച വിൻഡീസ് ദഹനം പൂർത്തിയാക്കിയത്. ശുഭ്മാൻ ഗില്ലാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.
വിൻഡീസിൽ മൂന്നോ അതിലധികമോ മത്സരങ്ങളുള്ള ഒരു ഏകദിന പരമ്പരയിൽ എല്ലാകളികളും വിജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്ടനാണ് ശിഖർ ധവാൻ.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ വിദേശത്ത് ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരുന്നത്.ഇതിൽ മൂന്നണ്ണം സിംബാബ്‌വെയിലും ഒരെണ്ണം ശ്രീലങ്കയിലുമായിരുന്നു.
കളി ഇനി ചെറിയ ഫോർമാറ്റിൽ
ഈ വർഷം നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ വിൻഡീസിനെതിരായ അഞ്ച് ട്വന്റി ട്വന്റികളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ വിൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലുമാണ് നടക്കുന്നത്. ചെറുഫോർമാറ്റിനായി ക്യാപ്ടൻ രോഹിത് ശർമ്മ ടീമിലേക്ക് തിരിച്ചെത്തുന്നുണ്ട്. അതേസമയം അടിവയറ്റിലെ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞെത്തിയ കെ.എൽ രാഹുൽ കൊവിഡ് കാരണം കളിക്കാത്തത് തിരിച്ചടിയാണ്.ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,ദിനേഷ് കാർത്തിക്,ഭുവനേശ്വർ കുമാർ,അശ്വിൻ,ഇഷാൻ കിഷൻ തുടങ്ങിയവർ ഇന്ത്യൻ ടീമിലുണ്ട്.
ടി.വി ലൈവ് : രാത്രി എട്ടുമുതൽ ഡി.ഡി സ്പോർട്സിലും ഫാൻ കോഡ് ആപ്പിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |