ചെന്നൈ : ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന് ചെന്നൈയിൽ തിരിതെളിഞ്ഞു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടം ചെയ്തു .തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, സൂപ്പർ സ്റ്റാർ രജനികാന്ത് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
എ.ആർ റഹ്മാന്റെ സംഗീതവും ദക്ഷിണേന്ത്യൻ നൃത്തച്ചുവടുകളും നിറഞ്ഞൊഴുകിയതായിരുന്നു ഉദ്ഘാടനച്ചങ്ങ്.തമിഴ് -ദ്രാവിഡ സംസ്കാരത്തിന്റെ മുദ്രകൾ നിറഞ്ഞ കലാവിഷ്കാരങ്ങളാണ് നെഹ്റുസ്റ്റേഡിയത്തിലെ വേദിയിൽ ഒരുക്കിയത്.
ഇന്ന് വൈകിട്ട് മഹാബലിപുരം ഫോർ പോയിന്റ് ബൈ ഷെറാട്ടൺ കൺവെൻഷൻ സെന്ററിലെ നാലുവേദികളിലായി മത്സരങ്ങൾ ആരംഭിക്കും.187 ദേശീയ ഫെഡറേഷനുകളിൽ നിന്നായി 189 പുരുഷ ടീമുകളും 162 വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഒരു ടീമിൽ ഒരു റിസർവ് താരം ഉൾപ്പടെ അഞ്ചുപേർ. ആതിഥേയരെന്ന നിലയിൽ മൂന്ന് വീതം പുരുഷ വനിതാ ടീമുകളെയാണ് ഇന്ത്യ അണിനിരത്തുന്നത്. രണ്ട് വ്യത്യസ്തടീമുകളിലായി രണ്ട് മലയാളി താരങ്ങൾ- എസ്.എൽ നാരായണനും നിഹാൽ സരിനും ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വിസ് സമ്പ്രദായത്തിൽ 11 റൗണ്ട് മത്സരങ്ങളാണുള്ളത്.
ഓരോറൗണ്ടിലും ഒരു ടീമിലെ നാലു കളിക്കാർ എതിർടീമിലെ നാലു കളിക്കാരെ എതിരിടും. വിജയത്തിന് ഒരു പോയിന്റ്. സമനിലയ്ക്ക് അര പോയിന്റ് വീതം. നാലു കളിക്കാരും ചേർന്ന് നേടുന്ന പോയിന്റുകൾമൊത്തം കൂട്ടിയാണ് മാച്ച് പോയിന്റ് നിശ്ചയിക്കുക. 11 മാച്ചുകൾ കഴിയുമ്പോൾ ഏറ്റവും കൂടുതൽ മാച്ച് പോയന്റുകൾ നേടുന്ന ടീം ജേതാക്കളാകും. ഒന്നിൽക്കൂടുതൽ ടീമുകൾക്ക് ഒരേ പോയിന്റ് ലഭിച്ചാൽ ടൈബ്രേക്കർ. എല്ലാ റൗണ്ടിലും ഓരോ ടീമും നേരിടുക തങ്ങൾ നേടിയ അതേ പോയിന്റുകൾ കരസ്ഥമാക്കിയ ടീമുകളോടായിരിക്കും. ഒരിക്കൽ നേരിട്ട ടീമിനെതിരേ വീണ്ടും മത്സരമില്ല. ഓരോ ടീമും ആദ്യാവസാനം കരുത്തിൽ ഏതാണ്ട് തുല്യരായ 11 വ്യത്യസ്ത ടീമുകളോട് മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |