നെയ്യാറ്റിൻകര:ശ്രീനാരായണഗുരു ആദ്യപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ നടന്ന കർക്കടക വാവ് ബലി തർപ്പണത്തിന് പതിനായിരങ്ങൾ പങ്കെടുത്തു.കർക്കടക വാവിന്റെ തലേദിവസം മുതൽ ബലിതർപ്പണത്തിനായി എത്തിത്തുടങ്ങി. വെളുപ്പിന് 5 മണി മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഒരേസമയം 500 പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നു.പൊലീസിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിച്ചായിരുന്നു ബലിതർപ്പണം ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾക്ക് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യകാർമ്മികത്വം വഹിച്ചു.ഗുരുവിന്റെ പ്രഥമ വിശ്രമ സങ്കേതമായ അരുവിപ്പുറം പുലിവാതുക്കൽ ശ്രീയോഗീശ്വര ദേവ ക്ഷേത്രം,മേജർ രാമേശ്വരം മഹാദേവ ക്ഷേത്രം, നെയ്യാറ്റിൻകര മാമ്പഴക്കര ശ്രീമണികണ്ഠേശ്വരം മഹാദേവ ക്ഷേത്രം, പാലയ്ക്കാപറമ്പ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,കൊട്ടിയൽ മഹാദേവർക്ഷേത്രം തുടങ്ങിയ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലും നെയ്യാർ തീരങ്ങളിലും നടന്ന ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |