SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.54 PM IST

പിതൃമോക്ഷ പുണ്യം തേടി...

വർക്കല: പിതൃമോക്ഷത്തിനായി വർക്കലയിലും പാപനാശത്തും ശിവഗിരിയിലും ജനലക്ഷങ്ങൾ ബലിതർപ്പണം നടത്തി. ബുധനാഴ്ച രാത്രിയാരംഭിച്ച ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചവരെ നീണ്ടു. ദേവസ്വം ബോർഡിന്റെ ലൈസൻസ് ലഭിച്ച നൂറോളം പേരാണ് പാപനാശത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. കൊവിഡിനെ തുടർന്ന് രണ്ടുവർഷത്തിന് ശേഷം നടന്ന ബലിതർപ്പണ ചടങ്ങിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പാപനാശത്ത് ദേവസ്വംവക ബലിമണ്ഡപത്തിലും സമീപത്തെ പന്തലിലുമായി ഒരേസമയം 250 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇതിനായി 10ഓളം പുരോഹിന്മാരെയും പരികർമ്മികളെയും നിയോഗിച്ചിരുന്നു. ബലിതർപ്പണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് പാപനാശം. ജനാർദ്ദനസ്വാമിയെ പ്രാർത്ഥിച്ച് പാപനാശത്തർപ്പിക്കുന്ന ബലി പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുന്നതിനും പിതൃദോഷം പരിഹരിക്കുന്നതിനും ഉത്തമമെന്നാണ് വിശ്വാസം. കർക്കടക വാവിനോടനുബന്ധിച്ച് ജനാർദ്ദനസ്വാമി ക്ഷേത്രം വ്യാഴാഴ്ച പുലർച്ചെ 3.30ന് തുറന്നു. മേൽശാന്തി സത്യനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് പിതൃമോക്ഷ ക്രിയയായ തിലഹോമവും ആരംഭിച്ചു. ബലിതർപ്പണത്തിന് ശേഷം ചക്രതീർത്ഥക്കുളത്തിൽ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തിയാണ് ഭക്തജനങ്ങൾ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. കൂടാതെ തിലഹവന പൂജ, സായൂജ്യപൂജ, പാൽപ്പായസം, അന്നദാനം എന്നീ വഴിപാടുകളുമുണ്ടായിരുന്നു. ജനാർദ്ദനസ്വാമി ക്ഷേത്രത്തിലും ബലിമണ്ഡപത്തിലും പ്രസാദവിതരണത്തിന് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു. 125ഓളം ജീവനക്കാരെ ഇതിനായി പ്രത്യേകം നിയോഗിച്ചു. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ആയിരത്തോളം പൊലീസുകാരെയും വിന്യസിച്ചിരുന്നു. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേകസർവീസും നടത്തി. പാപനാശത്ത് ഹരിതചട്ടം നടപ്പാക്കുന്നതിന് 250ഓളം വേളന്റിയർമാരെയും നിയോഗിച്ചിരുന്നു. കൂടാതെ വിവിധ സന്നദ്ധസംഘടനാ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. തീരത്തും ക്ഷേത്രക്കുളത്തിലുമായി 40 ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പാക്കിയിരുന്നു. പൊലീസ്, ആരോഗ്യ വിഭാഗം, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, റവന്യു, ഫയർ ഫോഴ്സ്, നഗരസഭ, പൊതുമരാമത്ത്, തുടങ്ങി വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പാപനാശത്ത് ക്യാമ്പ് ചെയ്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ (തിരുവനന്തപുരം) എസ്. ശശികല, വർക്കല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആശാ ബിന്ദു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഒരുക്കങ്ങൾ നടത്തിയത്. രണ്ട് ലക്ഷത്തോളം പേർ പാപനാശത്ത് ബലിതർപ്പണം നടത്തിയതായി ദേവസ്വം അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.