തിരുവനന്തപുരം: മന്ത്രി പദം രാജി വച്ച സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവരെ, പെൻഷൻ ഉറപ്പിക്കാൻ മറ്റ് മന്ത്രിമാരുടെ സ്റ്റാഫിൽ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വ്യക്തികൾക്കല്ല, നിയമത്തിനാണ് പ്രാധാന്യമെന്നും ,സർക്കാർ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നെങ്കിൽ ഇനി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഗവർണർ തുറന്നടിച്ചു. ഗവർണറുടെ എതിർപ്പു മറികടന്ന് സർക്കാർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നിയമനങ്ങൾ നടത്തുന്നുല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ' ഇതിൽ ഞാൻ എന്ത് ചെയ്യാനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''നമ്മളാരും നിയമനത്തിന് അതീതരല്ല. സുപ്രീംകോടതിയും ഇക്കാര്യത്തിൽ കർശന നിലപാടെടുത്തിരുന്നു. ഇനി ഞാൻ എന്തു ചെയ്യണം? ഇതൊരു വ്യക്തിപരമായ യുദ്ധമല്ല. നിയമത്തിനെതിരായ നടപടിക്കെതിരെയുള്ള പൊതുവികാരമാണ്. എന്നിട്ടും സർക്കാർ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടെ. ഇതു ജനങ്ങളുടെ മുന്നിലെത്തിക്കാൻ എനിക്കാവുമായിരുന്നു. അത് ചെയ്തു. ഇനി സർക്കാരിനോടാണ് ചോദിക്കേണ്ടത് ''- ഗവർണർ പറഞ്ഞു.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചതോടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി സിപിഎം ആലപ്പുഴ ജില്ലാ നേതാവ് മനു സി. പുളിക്കൽ അടക്കമുള്ളവരെ മന്ത്രിമാരായ വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. ഓരോരുത്തർക്കുമൊപ്പം 5 പേരെ വീതമാണ് നിയമിച്ചത്. മനു സി. പുളിക്കലിനെ അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി. ഒരു ക്ലാർക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മാറ്റി. പുതിയ തീരുമാനത്തോടെ വാസവന്റെയും അബ്ദുറഹ്മാന്റെയും സ്റ്റാഫംഗങ്ങളുടെ എണ്ണം 30 ആയും റിയാസിന്റേത് 29 ആയും ഉയർന്നു. മുഖ്യമന്ത്രിക്ക് 37പേഴ്സണൽ സ്റ്റാഫുണ്ട്. പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം പരമാവധി 25 ആയിരിക്കണമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമാണിത്. ഉമ്മൻചാണ്ടിക്ക് 35പേഴ്സണൽ സ്റ്റാഫാണുണ്ടായിരുന്നത്.
നിയമനം ഇതിന്
■രണ്ടു വർഷം ജോലി ചെയ്താലേ പേഴ്സണൽ സ്റ്റാഫിന് മിനിമം പെൻഷൻ ലഭിക്കൂ
■സജിചെറിയാൻ 13മാസമേ മന്ത്രിയായിരുന്നുള്ളൂ.
■പേഴ്സണൽ സ്റ്റാഫിന് 30,000രൂപ മുതൽ 1.25ലക്ഷം വരെയാണ് ശമ്പളം
■2വർഷം ജോലി ചെയ്താൽ 8300, 5വർഷം ജോലി ചെയ്താൽ 21,000രൂപ പെൻഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |