സെക്രട്ടേറിയറ്റ് അസോസിയേഷനിലെ പോര് മൂക്കുന്നു
തിരുവനന്തപുരം: എ, ഐ ഗ്രൂപ്പ് വടംവലി കാരണം ഭാരവാഹി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതിനിടെ, സെക്രട്ടേറിയറ്റ് അസോസിയേഷനിലെ എ വിഭാഗം നേതാക്കൾ കഴിഞ്ഞ ദിവസം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വീകരണമൊരുക്കി കരുത്ത് കാട്ടി. ഭാരവാഹി തിരഞ്ഞെടുപ്പിൽ വിലപേശൽ ശേഷി കൂട്ടാനുള്ള തന്ത്രമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.
സംഘടനാസമ്മേളനം കഴിഞ്ഞ് ഒരു മാസമായിട്ടും ഭാരവാഹികളെ നിശ്ചയിക്കാനാവാതെ ഉഴറുന്ന സംഘടനയിൽ എ ഗ്രൂപ്പിന്റെ പുതിയ പ്രകോപനം ചേരിപ്പോര് മൂർച്ഛിപ്പിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും, അത് വീണ്ടും നീളുമെന്നുറപ്പായി.
കോട്ടയം ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗത്തിനായി സെക്രട്ടേറിയറ്റ് രണ്ടാം അനക്സിലെത്തിയ ഉമ്മൻ ചാണ്ടിക്ക് അപ്രതീക്ഷിതമായാണ് അസോസിയേഷനിലെ എ വിഭാഗം നേതാക്കൾ വൻ സ്വീകരണമൊരുക്കിയത്. കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനുമെത്തിയിരുന്നു. അദ്ദേഹം ഇപ്പോൾ എ ഗ്രൂപ്പിൽ നിന്നകന്ന് പുതിയ നേതൃത്വത്തിന് ഒപ്പമാണെങ്കിലും, ഉമ്മൻ ചാണ്ടിയോടൊപ്പമെത്തിയതിനാൽ ഗ്രൂപ്പ് ഫോട്ടോയെടുപ്പിൽ ഉൾപ്പെട്ടു. സംഘടനയിലെ ഐ വിഭാഗം നേതാക്കൾ പൂർണമായും വിട്ടു നിന്ന സ്വീകരണ പരിപാടിയിൽ എ വിഭാഗക്കാരായ 20 പേരാണുണ്ടായിരുന്നത്.
'പാലാപ്പള്ളി തിരുപ്പള്ളി' എന്നു തുടങ്ങുന്ന നാടൻപാട്ടിന്റെ അകമ്പടിയോടെ സ്വീകരണച്ചടങ്ങിന്റെ വീഡിയോ ദൃശ്യം സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് വഴിയും അല്ലാതെയും പ്രചരിപ്പിച്ച് എ ഗ്രൂപ്പ് സ്വന്തം ചേരിയുടെ കരുത്ത് തെളിയിക്കാൻ ശ്രമിച്ചതാണ് ഐ വിഭാഗത്തെ പ്രകോപിപ്പിച്ചത്. പുതിയ ഭാരവാഹികൾ ഇനിയുമായിട്ടില്ല. അതിനിടയിൽ സംഘടന ഔദ്യോഗികമായി തീരുമാനിക്കാതെ സ്വീകരണ പരിപാടി ഒരുക്കുന്നതിലെ അനൗചിത്യമാണ് ഐ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനെ തുണയ്ക്കുന്നവരും എ ഗ്രൂപ്പിനൊപ്പം ചേർന്നാണ് സംഘടനയിൽ തങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നതെന്ന് ഐ വിഭാഗം ആരോപിക്കുന്നു. എല്ലാം അസംബന്ധമെന്ന് ആക്ഷേപിച്ച് തള്ളുകയാണ് എ വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |