കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് മന്ത്രി ആന്റണി രാജുവിനെതിരെ രജിസ്റ്റർചെയ്ത കേസിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽനിന്ന് റിപ്പോർട്ട് തേടി.
ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സർക്കാർ വാദം വിശദമായി കേൾക്കേണ്ടതിനാൽ ഫയലിൽ സ്വീകരിക്കാതെ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റി. തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഹർജിക്കാരൻ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷമായി.
അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചുകടത്തിയ കേസിൽ ആസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റംവരുത്തിയെന്നാണ് കേസ്. അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടിക്ളാർക്ക് ജോസിനെ സ്വാധീനിച്ചാണ് കൃത്രിമം കാട്ടിയതെന്ന് കണ്ടെത്തി 2006ൽ കുറ്റപത്രം സമർപ്പിച്ചു. 2014ൽ കേസ് നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറിയെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല.
ലക്ഷ്യമെന്തോ ആകട്ടെ,
അവഗണിക്കാനാവില്ല
(സർക്കാർ വാദവും കോടതിയുടെ പ്രതികരണവും)
സർക്കാർ:ഹർജിക്കാരന് വേറെ ലക്ഷ്യമുണ്ട്. നിയമപരമായി ഹർജി നിലനിക്കില്ല.
കോടതി: ഹർജിക്കാരന് വേറെ ആയിരം ലക്ഷ്യങ്ങളുണ്ടായിരിക്കാം, പക്ഷേ ഉന്നയിച്ച വിഷയം അവഗണിക്കാൻ കഴിയില്ല.
സർക്കാർ:
വിവിധ കോടതികളിൽ നിരവധി കേസുകൾ കെട്ടിക്കിടപ്പുണ്ട്. വിചാരണ വൈകിയതിൽ അസ്വാഭാവികതയില്ല. പൊതുതാത്പര്യ സ്വഭാവത്തിലുള്ള ഹർജിയാണ്. ക്രിമിനൽക്കേസിൽ ഇത്തരം ഇടപെടൽ അനുവദിക്കരുത്.
കോടതി: വിചാരണ വൈകുന്നതിനെതിരെ ആരാണ് പരാതി നൽകേണ്ടത്. ഈ കേസിൽ ആരാണ് ഇര? വിചാരണ വൈകുന്നതിനെതിരെ ആരും വന്നില്ലെങ്കിൽ എന്തുചെയ്യും ? വിചാരണ അനന്തമായി നീളുകയാണെന്ന് ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഈ പ്രശ്നം അവഗണിക്കാനാവില്ല. വിചാരണ വൈകുന്നതിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |