തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളോ വിവിധ സ്ഥിരം സമിതികളുടെ അജൻഡകളോ അവതരിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ ഇന്നലെ കൂടിയ കോർപറേഷൻ കൗൺസിൽ യോഗവും 20 മിനിട്ടിനകം പിരിഞ്ഞു. കെട്ടിട നമ്പർ തട്ടിപ്പിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചപ്പോൾ ഇതിനായി കാത്തിരുന്നപോലെ അജൻഡകളെല്ലാം പാസായതായി മേയർ പ്രഖ്യാപിക്കുകയും യോഗം പിരിച്ചുവിടുകയുമായിരുന്നു. തുടർച്ചയായ അഞ്ചാം കൗൺസിൽ യോഗമാണ് മിനിട്ടുകൾക്കകം പിരിയുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നമുള്ളതും തർക്കത്തിന് ഇടയാക്കാൻ സാദ്ധ്യതയുള്ളതുമായ എല്ലാ അജൻഡകളും കൗൺസിൽ പാസാക്കിയത്.
പദ്ധതിരേഖ ആസൂത്രണ ബോർഡ് അംഗീകരിക്കാൻ അവസരം ഒരുക്കിയ ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന അടിയന്തര പ്രമേയം മേയർ അവതരിപ്പിച്ചാണ് ഇന്നലെ കൗൺസിൽ ആരംഭിച്ചത്. ചർച്ചയ്ക്കിടെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപന്റെ മൈക്ക് ഓഫ് ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ ബഹളം ആരംഭിച്ചു. കെട്ടിട നമ്പർ തട്ടിപ്പിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് ലീഡർ പി.പത്മകുമാറിനെ യോഗത്തിൽ കൈയേറ്റം ചെയ്ത ഇടത് കൗൺസിലർമാർക്കെതിരെ നടപടി സ്വീകരിക്കാൻ മേയർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജോൺസൺ ജോസഫും രംഗത്തെത്തിയതോടെ യു.ഡി.എഫ് അംഗങ്ങളും ബഹളം ആരംഭിച്ചു.
തുടർന്ന് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അജൻഡകൾ ഡെപ്യൂട്ടി മേയർ വായിച്ചവതരിപ്പിച്ചപ്പോൾ ചർച്ചയ്ക്ക് പി.പത്മകുമാർ എഴുന്നേറ്റെങ്കിലും മൈക്ക് നൽകിയില്ല. ഇതോടെ യു.ഡി.എഫ് അംഗങ്ങളും നടുത്തളത്തിലിറങ്ങി. അപ്പോൾത്തന്നെ എല്ലാ അജൻഡകളും പാസായതായി അറിയിച്ച് മേയർ കൗൺസിൽ യോഗം പിരിച്ചുവിട്ടു. യു.ഡി.എഫ് അംഗങ്ങൾ അജൻഡ വലിച്ചുകീറുകയും ചെയ്തു.
യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ വെവ്വേറെ പ്രതിഷേധ പ്രകടനം നടത്തി. അജൻഡകളിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്ക് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |