തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തുടരെ നടത്തുന്ന ഒറ്റ തിരിഞ്ഞുള്ള അക്രമണശ്രമങ്ങൾ അപലപനീയമാണെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷെെലജ. വിമാനത്തിലും റോഡിലും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഈ അക്രമ ശ്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കെ.കെ ഷെെലജ പറഞ്ഞു.
കാക്കനാട് കഴിഞ്ഞ ദിവസം നടന്ന സംഭവത്തലൂടെ മുഖ്യമന്ത്രിയെ അക്രമിക്കുകയെന്നത് കോണ്‍ഗ്രസ് കേരളത്തിലുടനീളം ഒരു അജണ്ടയായി സ്വീകരിച്ചിരിക്കുന്നുവെന്നതിന് തെളിവാണെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
കാക്കനാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇയാൾ ചാടിയതോടെ കാർ നിർത്തുകയായിരുന്നു. കരിങ്കൊടിയുമായി ചാടിയ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിലെ ചില്ലിൽ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തുടരെ നടത്തുന്ന ഒറ്റ തിരിഞ്ഞുള്ള അക്രമ ശ്രമങ്ങൾ അപലപനീയമാണ്. മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വ്യാജആരോപണങ്ങളുന്നയിച്ച് പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢതന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയതോടെ സമരത്തിന് ആളെ കിട്ടാതെ വന്നപ്പോഴാണ് ഇത്തരം ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് തുനിഞ്ഞിരിക്കുന്നത്.
വിമാനത്തിലായാലും റോഡിലായാലും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കാക്കനാട് കഴിഞ്ഞ ദിവസം നടന്ന സംഭവം മുഖ്യമന്ത്രിയെ അക്രമിക്കുകയെന്നത് കോണ്‍ഗ്രസ് കേരളത്തിലുടനീളം ഒരു അജണ്ടയായി സ്വീകരിച്ചിരിക്കുന്നുവെന്നതിന് തെളിവാണ്. മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഈ അക്രമ ശ്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |