ചിത്രകാരന്മാരിൽ ഏറെപ്പേരും തങ്ങൾ ചിത്രരചന തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നവരാണ്.കുറെ ചിത്രകാരന്മാർ തുടങ്ങിയ സ്ഥലത്തുനിന്ന് മുന്നോട്ടു സഞ്ചരിക്കുന്നു.എന്നാൽ അപൂർവ്വം ചിലർ മുന്നോട്ടു സഞ്ചരിക്കുക മാത്രമല്ല സ്വയം പരിണമിക്കുക കൂടി ചെയ്യുന്നു.ഷിബു നടേശൻ എന്ന ചിത്രകാരൻ മുമ്പോട്ടു സഞ്ചരിക്കുകയും സ്വയം പരിണമിക്കുകയും ചെയ്യുന്നു.നൈസർഗികമായ വാസനയും അക്ഷയമായ സൃഷ്ടിപരതയുമാണ് ഷിബു നടേശനെ വ്യത്യസ്ഥനാക്കുന്നത്.ഷിബു എക്കാലത്തും അന്വേഷണത്തിലാണ്.അനുസ്യൂതമായ ആ അന്വേഷണത്തിലൂടെ ഷിബു സ്വയം കണ്ടെത്താൻ ശ്രമിക്കുന്നു, അസ്ഥിത്വത്തിന്റെ ഉത്ക്കണ്ഠകളെയും വിഹ്വലതകളെയും മറികടക്കാൻ ശ്രമിക്കുന്നു.
രാജാ രവിവർമ്മ,കൊടുങ്ങല്ലൂർ മാധവമേനോൻ,കെ.സി.എസ്. പണിക്കർ, എ.രാമചന്ദ്രൻ തുടങ്ങിയവർക്കുശേഷം കേരളം ചിത്രകലയ്ക്കും അതുവഴി ലോക ചിത്രകലയ്ക്കും സംഭാവന ചെയ്ത ചിത്രകാരന്മാരിൽ എല്ലാ അർത്ഥത്തിലും മുൻ നിരയിലാണ് ഷിബു നടേശൻ.
ഭൂപൻ കാക്കർ,ലക്ഷ്മ ഗൗഡ,എ.രാമചന്ദ്രൻ,ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവർ ഷിബുവിന്റെ അസാധാരണ പ്രതിഭയെ എത്രയോ നേരത്തെ തന്നെ കണ്ടറിഞ്ഞവരാണ്.കോടികൾക്കാണ് ഷിബുവിന്റെ ചിത്രങ്ങൾ വിറ്റുപോകുന്നത്.ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട ചിത്ര കലാകേന്ദ്രങ്ങളിലും ഷിബുവിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്.ഷിബു ഒരു ദാർശനികന്റെ സമചിത്തതയോടെ ഋഷിതുല്യമായ നിസംഗതയോടെ അത്യന്തം വിനീതനായി അതീവ ലാളിത്യത്തോടെ ഏകനായി ലോകമാകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.ഈ യാത്രയിൽ ഇടതടവില്ലാതെ ചിത്രങ്ങൾ വരച്ചുകൊണ്ടേയിരിക്കുന്നു.അതുകൊണ്ടാണ് ഷിബുവിന്റെ സുഹൃത്തും സമകാലിക ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി ഷിബുവിനെ ചിത്രകാരന്മാരുടെയിടയിലെ മിസ്റ്റിക് എന്നു വിശേഷിപ്പിച്ചത്.ഷിബുവിന്റെ ചിത്രങ്ങൾ നമ്മെ അതീത സത്യങ്ങളിലേക്ക് ഉണർത്തുന്നു, ആദ്ധ്യാത്മിക ദർശനത്തിലേക്ക് നയിക്കുന്നു,നിരുപാധികമായ സ്നേഹത്തിലേക്ക് ഉയർത്തുന്നു.
കുട്ടിക്കാലം മുതൽ വരയോട് അതിയായ താത്പര്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ജനിച്ച ഷിബു നടേശൻ എന്ന വിഖ്യാതനായ ചിത്രകാരന് പ്രചോദനമായത് ചിത്രകാരനായ അച്ഛൻ തന്നെയാണ്. വർക്കല ശിവഗിരി സ്കൂളിൽ പഠനം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചിത്രകലയിൽ ബിരുദം. പ്രശസ്തമായ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദാനന്തര ബിരുദം. വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ ഉപരിപഠനം.ഈയിടെ നാട്ടിലെത്തിയപ്പോൾ ഷിബു നടേശനുമായി സംസാരിച്ചു.
വരയുടെ ലോകത്ത് വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.പ്രകൃതിയെ വരയ്ക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.പ്രകൃതി എന്നാൽ പെർഫെക്ഷനാണ്.ഓരോ സ്ഥലങ്ങളും വ്യത്യസ്ഥമാണ്.പ്രകൃതിയെ വരയ്ക്കുമ്പോൾ മരം വരയ്ക്കുമല്ലോ.നേരെ പോയി അങ്ങ് വരയ്ക്കുകയല്ല.മരം നമ്മളെ ക്ഷണിക്കും.അത് നമ്മൾക്ക് ഫീൽ ചെയ്യും.അതുകൊണ്ടാണ് എല്ലാ മരങ്ങളും വരയ്ക്കാത്തത്.ആശയവിനിമയമാണ് അവിടെ നടക്കുന്നത്.ആത്മാവ് ഉൾകൊണ്ടാണ് വരയ്ക്കുന്നത്."ഷിബു പറഞ്ഞു.
നാട് വരയ്ക്കാൻ വലിയ ഇഷ്ടമാണ്. വർക്കല- കൊല്ലം പ്രദേശങ്ങളിലെ പ്രത്യേകത അവിടെ ഒരുവശത്തു കായലും മറുവശത്തു കടലുമാണ്. പരവൂരും സമീപപ്രദേശങ്ങളും അങ്ങനെയാണ്. അവിടുത്തെ തെങ്ങുകളെല്ലാം വളരെ ഉയരത്തിൽ വളഞ്ഞുനിൽക്കുന്നവയാണ്. കാറ്റുകൊണ്ടായിരിക്കണം അങ്ങനെയായത്. പിന്നെ അവിടുത്തെ മരങ്ങളുടെ നിറങ്ങളും വ്യത്യസ്തമാണ്. മനുഷ്യനിർമിതിയിലൂടെ ഉണ്ടാകുന്ന ചൂഷണങ്ങൾ അല്ലാതെ മറ്റൊന്നും പ്രകൃതിയെ ബാധിക്കുന്നില്ല. എന്റെ കുട്ടിക്കാലത്ത് വർക്കലയിലെ ക്ലിഫിലും പരിസരങ്ങളിലുമൊന്നും ആരും പോകാറില്ലായിരുന്നു. ഇപ്പോൾ റിസോർട്ടുകളും റസ്റ്റോറന്റുകളും കടകളും കൊണ്ട് അവിടം നിറഞ്ഞു. അടിസ്ഥാനപരമായി എല്ലാം ഒന്നാണ്. എല്ലാം ഭൂമിയുടെ ഭാഗമാണല്ലോ. മരുഭൂമി, കടൽ, കാട് അങ്ങനെയൊക്കെയുള്ള മാറ്റങ്ങൾ അല്ലാതെ മറ്റു മാറ്റങ്ങൾ പ്രകൃതിയിൽ ഇല്ല. എല്ലാത്തിന്റെയും വികാരം ഒരുപോലെയാണ്.
കൊവിഡ് മഹാമാരിയുടെ തുടക്ക സമയത്ത് ഞാൻ ലണ്ടനിൽ ആയിരുന്നു. തിരിച്ചുവരാൻ തീരുമാനിച്ചിരുന്നതിന്റെ തലേദിവസം വിമാന സർവീസുകൾ നിർത്തലാക്കി. യു.കെയിലെ വെയിൽസിൽ ഫാമിലി ഹൗസുണ്ട്. രണ്ടാഴ്ച അവിടെ പോയിട്ട് കൊവിഡ് മാറിയിട്ട് തിരിച്ച് നാട്ടിലേക്ക് വരാം എന്ന് വിചാരിച്ചു. പക്ഷേ അവിടെ ആറു മാസം താമസിക്കേണ്ടി വന്നു. ആ സമയത്ത് ഒരുപാട് ചിത്രങ്ങൾ വരച്ചു. എല്ലാം ഭൂപ്രകൃതിയുടെ ചിത്രങ്ങൾ ആയിരുന്നു. ഞാൻ എന്തും വരയ്ക്കും. എന്റെ മുന്നിൽ ഒരു മോഡലിനെ നിർത്തിയാലും ഞാൻ വരയ്ക്കും. യാത്രകൾ ഇഷ്ടമുള്ളതിനാൽ ആണ് ഭൂപ്രകൃതികൾ വരയ്ക്കുന്നത്. ലോക ചിത്രകല എടുത്താൽ, യൂറോപ്യൻസും അമേരിക്കക്കാരും ഉണ്ടാക്കുന്ന ട്രെൻഡിനെ ബാക്കി എല്ലാവരും പിന്തുടരുന്ന പൊതുസ്വഭാവം കാണാം. എനിക്ക് അതിനോട് താത്പര്യം ഇല്ല. സ്വന്തമായ ശൈലി പിന്തുടരാനാണ് താത്പര്യം. ലോക ചിത്രകലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഫോട്ടോഗ്രഫിയുമായി ബന്ധമുള്ള ചിത്രങ്ങളാണ് തൊണ്ണൂറുകളിൽ വരച്ചിരുന്നത്. പല ഫോട്ടോകൾ അടിസ്ഥാനപ്പെടുത്തി പെയിന്റിംഗ് തയ്യാറാക്കുക എന്നതാണ് അത്തരം ചിത്രങ്ങളുടെ പ്രത്യേകത. ഞാനും ഒരുപാട് ചിത്രങ്ങൾ അങ്ങനെ വരച്ചിട്ടുണ്ട്. അവ സ്റ്റുഡിയോയിൽ ഇരുന്ന് വരയ്ക്കാൻ കഴിയും. അതുമാറി എക്സ്പ്രഷനിസ്റ്റ് പെയിന്റിംഗുകളുടെ പ്രഭാവം വന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പാരിസ് ആയിരുന്നു കലയുടെ തലസ്ഥാനമായി കരുതിയിരുന്നത്. അത് ന്യൂയോർക്കിലേക്ക് സ്ഥാനം മാറ്റി. പാബ്ലോ പിക്കാസോ ഒഴിച്ച് മാക്സ് ഏർന്സ്റ്റ്, സാൽവദോർ ദാലി തുടങ്ങിയ പ്രശസ്തരായ പല യൂറോപ്യൻ ചിത്രകാരന്മാരും ഹിറ്റ്ലറെ പേടിച്ച് അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു. അമേരിക്ക ഒരു ക്യാപിറ്റലിസ്റ്റ് സമൂഹമാണല്ലോ. അമേരിക്കയിലെ മാർഷൽ ഡുശാംപ് എന്ന ചിത്രകാരൻ ഒരു ഫൗണ്ടൻ എടുത്ത് ഗ്യാലറിയിൽ വെച്ചു. അതാണ് ആദ്യത്തെ കൺസെപ്ച്വൽ/ റെഡിമെയ്ഡ് ആർട്ട് എന്ന് പറയുന്നത്. ലണ്ടനിലെ ഡാമിയൻ ഹേർസ്റ്റ് എന്നയാൾ ഒരു പശുവിനെ മുഴുവനായി ഫോർമാൾഡിഹൈഡിൽ മുക്കി (Mother and Child Divided), ആർട്ട് ആക്കി പ്രദർശിപ്പിച്ചു. അതൊക്കെ ക്രൂരത ആയതിനാൽ എനിക്ക് യോജിപ്പില്ല. അതൊരു വിപ്ലവമായിട്ടാണ് പലരും കണ്ടത്. പുതുമ വിറ്റഴിക്കുക എന്നത് മുതലാളിത്ത വ്യവസ്ഥയുടെ പ്രതീകമാണ്. പുതുമയാണ് എല്ലാവരെയും ആകർഷിക്കുന്നത്. ബിനാലേകൾ എല്ലാം സമകാലിക ആർട്ടുകൾ പ്രദർശിപ്പിക്കുന്ന വേദിയാണ്. മാർക്കറ്റിംഗിന്റെ സാമ്പിൾ ഷോ എന്നും പറയാം. സിസ്റ്റത്തിന്റെ ഭാഗമായിട്ടുള്ളതാണ് ബിനാലെകൾ. ആർട്ടിസ്റ്റിക് വശം നോക്കുമ്പോൾ ബിനാലെ നല്ലതാണ്. അതിനെ എതിർക്കേണ്ടതില്ല. ചിത്രകല പഠിക്കാൻ ആർട്സ് സ്കൂളുകളിൽ പോകേണ്ട കാര്യമില്ല. സർട്ടിഫിക്കറ്റിനു വേണ്ടി പോകാം. ബറോഡയിൽ പഠിച്ചതുകൊണ്ട് പരിഗണനയുണ്ട്. പക്ഷേ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. ഇന്നത്തെ കാലത്ത് അതൊന്നുമല്ല കലയുടെ അടിസ്ഥാനം. പിന്നെ എല്ലാ കാലഘട്ടത്തിലും നല്ല ചിത്രകാരന്മാർ ഉണ്ടാകാറുണ്ട്. ഓരോരുത്തരും അവരുടെ തലമുറയെ മാത്രമേ കലകളിലൂടെ പ്രതിനിധീകരിക്കാറുള്ളൂ. ബിനാലെ വന്നതിനുശേഷം മീഡിയ കുറേക്കൂടി ആർട്ടിനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. മുഖ്യധാരയിൽ വന്നുവെന്ന് പറയാം.
ലണ്ടൻ സ്വദേശിയായ ചിത്രകാരി കെയ്റ്റ് ബാവസിനെ ഷിബു നടശേൻ ജീവിതപാതിയാക്കി. മകൻ ജനിച്ചപ്പോൾ തനി നാടൻ പേര് തന്നെ ഇട്ടു :രാമു.വേരുകൾ വക്കത്താണല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |