മലയാളികൾക്ക് എക്കാലവും ഓർക്കാനാകുന്ന ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഫാസിൽ. തിരക്കഥാകൃത്തായും നിർമാതാവായും തിളങ്ങിയിട്ടുള്ള ഫാസിൽ ഏറ്റവുമൊടുവിലായി നിർമിച്ച ചിത്രമാണ് 'മലയൻകുഞ്ഞ്'. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജി മോൻ സംവിധാനം ചെയ്‌ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
ഇന്ദ്രൻസ്, ജാഫർ ഇടുക്കി,രജീഷ വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രസംയേജാകനും സംവിധായകനുമായ മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ, സിനിമാ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ഫാസിൽ. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
'പ്രേക്ഷകർക്ക് വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. ഞാൻ ഇനി സംവിധായകൻ ആകണമെങ്കിൽ ഞാൻ ആദ്യം ഒരു വിദ്യാർത്ഥിയാകണം. സംവിധാനം ഒന്നുകൂടി പഠിക്കണം. അതിനുള്ള മാർഗം പ്രൊഡ്യൂസ് ചെയ്യുക എന്നുള്ളതാണ്. പ്രേക്ഷകരുടെ പ്രതികരണം മനസിലാക്കണം. ഇങ്ങനെ ഒരു ചിത്രം ചെയ്യണമെന്ന് ഫഹദിനോട് പറഞ്ഞിരുന്നു. മലയൻകുഞ്ഞിന്റെ കഥ കേട്ടപ്പോൾ തന്നെ ആരും കെെവച്ചിട്ടില്ലാത്ത സബ്‌ജക്‌ട് ആണെന്ന് തോന്നി. സിനിമയിലേയ്ക്ക് തിരിച്ച് വരാനുള്ള കളരിയായിരുന്നു മലയൻകുഞ്ഞ്.
ഒരു സംവിധായകൻ മകനെ ഇൻട്രഡ്യൂസ് ചെയ്‌ത് കളയാമെന്ന് കരുതിയല്ല ഫഹദിനെ കൊണ്ടുവന്നത്. രണ്ടുമൂന്ന് ദിവസം ഫഹദിനെ ഇന്റർവ്യൂ ചെയ്‌ത് അത് പലരേയും കാണിച്ചു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെ പലരേയും കാണിച്ചു. പയ്യൻ കൊള്ളാമല്ലോയെന്ന് പറയിപ്പിച്ച ശേഷമാണ് ഫഹദിനെ ഇൻട്രഡ്യൂസ് ചെയ്‌തത്. നിർഭാഗ്യവശാൽ ചിത്രം പരാജയപ്പെട്ടു. പിന്നാലെ ഫഹദ് പഠിക്കാനായി അമേരിക്കയിലേയ്ക്ക് പോയി. ഫഹദ് ഒളിച്ചോടി പോയോ എന്ന് ചോദിച്ചവരോട് അവന്റെ മേഖല സിനിമയാണ്, അവൻ തിരിച്ചുവരും എന്നാണ് ഞാൻ പറഞ്ഞത്. അവൻ തിരിച്ചുവന്നു. അവന് ടാലന്റ് ഉണ്ടെന്ന് കണ്ടെത്തിയത് കൊണ്ടാണ് അവനെ വച്ച് സിനിമ എടുത്തത്. അതൊരു നിമിത്തമാണ്. ഫഹദിലൂടെ ഞാൻ തിരിച്ചു വന്നു. പിതാവിന് കിട്ടുന്ന ഒരു ഭാഗ്യമാണിത്.
ഒരു പടം ചെയ്യാൻ സ്ക്രിപ്റ്റ് റെഡിയാക്കി. ഞാൻ പൃഥ്വിരാജിനെയും അസിനെയുമാണ് ആദ്യമായി ഇന്റർവ്യൂ ചെയ്യാൻ വിളിച്ചത്. അവരെ വച്ച് പ്ലാൻ ചെയ്‌ത കഥ ഡെവലപ്പ് ചെയ്യാൻ പറ്റിയില്ല. ആ പ്രോജക്‌ട് നടന്നില്ല. ഒരാളെ ഇൻട്രഡ്യൂസ് ചെയ്യുമ്പോൾ എനിക്ക് ഭയം വരും. അയാളുടെ ഭാവി നശിപ്പിക്കുകയാണോ എന്ന് തോന്നും. കുഞ്ചാക്കോ ബോബനെയൊക്കെ ഇൻട്രഡ്യൂസ് ചെയ്യാൻ പേടിയായിരുന്നു. അമിതാഭ് ബച്ചനെപ്പോലെയോ രജനീകാന്തിനെപ്പോലെയോ കൊച്ചുകൊച്ചു വേഷം ചെയ്‌ത് പൃഥ്വിരാജ് വലിയ ആളാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ആ സമയത്ത് വേറെ ഒരു ലൗ സ്റ്റോറി മനസിൽ വന്നതും ഫഹദ് നായകനായതും.
അനിയത്തിപ്രാവിൽ ചാക്കോച്ചനും ശാലിനിയ്ക്കും ഡബ്ബ് ചെയ്‌തത് കൃഷ്‌ണചന്ദ്രനും ശ്രീജയുമാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഇരുവരും തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടു. പുറത്ത് നിന്ന് രണ്ടു പേരും കരഞ്ഞു കൊണ്ട് നമ്മൾ തന്നെയാണോ ഇത് ചെയ്‌തതെന്ന് ചോദിക്കുന്നത് കണ്ടു'- ഫാസിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |