തിരുവനന്തപുരം: നാലായിരം കോടിയോളം രൂപ നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിട്ടിയിൽ എട്ട് വർഷത്തിന് ശേഷം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത് ബുധനാഴ്ച മന്ത്രിസഭാ യോഗം പരിഗണിക്കും. മുൻകാല പ്രാബല്യം ഉണ്ടാവില്ല. 2014 ജൂണിലാണ് മുമ്പ് പരിഷ്‌കരണം നടന്നത്.
കുറഞ്ഞ ശമ്പളം 23,500 രൂപയും കൂടിയത് 1.70 ലക്ഷം രൂപയുമാണ് 2019ൽ പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്തത്. പരിഷ്‌കരണം 10 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാക്കും.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിട്ടിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നു. ഫയൽ വിശദീകരണം തേടി ധനമന്ത്രി മടക്കി. വാട്ടർ അതോറിട്ടി വിശദീകരണം നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കൈമാറി.
മറ്റെല്ലാ വകുപ്പുകളിലും ശമ്പള പരിഷ്‌കരണം നടന്നപ്പോൾ വാട്ടർ അതോറിട്ടിയെ തഴയുകയായിരുന്നു. തനത് വരുമാനം ഉണ്ടാക്കാത്ത സർക്കാർ സ്ഥാപനങ്ങളിൽ ശമ്പള പരിഷ്‌കരണം നടത്തരുതെന്ന ഉത്തരവാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഭരണ - പ്രതിപക്ഷ യൂണിയനുകൾ പ്രതിഷേധിച്ചതോടെ പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വാട്ടർ അതോറിട്ടിയുടെ
ആകെ നഷ്ടം
3800 കോടി
2021-22ൽ മാത്രം നഷ്ടം
594 കോടി
ശമ്പളത്തിന് 32.5 കോടി
7500 സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിന് മാസം 32.5 കോടി വേണം. പദ്ധതിയിതര ചെലവിനുള്ള ബഡ്‌ജറ്റ് വിഹിതത്തിൽ നിന്ന് മാസാമാസം നൽകുന്ന 26 കോടി കൂടി ഉപയോഗിച്ചാണ് ശമ്പളം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |