ജയ്‌പൂർ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഭർത്താവും സഹോദരനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അടുത്ത ഗ്രാമത്തിലുള്ള അമ്മായിയെ കാണാൻ യുവതി പോയതിന് പിന്നാലെയാണ് സംഭവമുണ്ടായത്. പോകുന്ന വഴി പരിചയക്കാരന്റെ ഓട്ടോറിക്ഷ കണ്ട യുവതി, തന്നെ അമ്മായിയുടെ വീട്ടിലിറക്കാൻ അയാളോട് ആവശ്യപ്പെട്ടു. ഓട്ടോയിൽ യുവതി വന്നിറങ്ങുന്നത് കണ്ട അമ്മായി, ഇരുവരും തമ്മിൽ തെറ്റായ ബന്ധമുണ്ടെന്ന് യുവതിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ ഭർത്താവ് യുവതിയെ വലിച്ചിഴച്ച് സ്വന്തം ഗ്രാമത്തിലെത്തിച്ച ശേഷം ഏഴു മണിക്കൂറോളം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറെയും മറ്റൊരു മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതായി വീഡിയോയിൽ കാണാം. സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദേശീയ വനിതാ കമ്മിഷനും (എൻ.സി.ഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ.സി.ഡബ്ല്യു ചെയർപേഴ്സൺ രേഖ ശർമ രാജസ്ഥാൻ ഡി.ജി.പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |