ചണ്ഡീഗഢ് : കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ പിൻവലിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് സംയുക്ത കിസാൻ മോർച്ച പഞ്ചാബിലും ഹരിയാനയിലും റെയിൽവേ ട്രാക്കുകളും റോഡുകളും ഉപരോധിച്ചു. നാല് മണിക്കൂറോളം നീണ്ടു നിന്ന പ്രക്ഷോഭം മൂലം പഞ്ചാബിലെ ഫെറോസ്‌പൂർ ഡിവിഷനിൽ വിവിധ ട്രെയിനുകൾ റദ്ദാക്കി. അമൃത്സർ-പഠാൻകോട്ട്, അമൃത്സർ- ഖാദിയാൻ, പഠാൻകോട്ട്-വെർക്ക തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കർഷകനിയമങ്ങൾ കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. എങ്കിലും തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. സർക്കാർ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം, പ്രക്ഷോഭങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അഗ്നിപഥ് പദ്ധതി പിൻവലിക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ വർഷം നാല് കർഷകരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |