നാട്ടിലെ കോൺഗ്രസുകാർ ഇപ്പോൾ പഴയ കോങ്ക്രസ്സൊന്നുമല്ല. നല്ലതുപോലെ അവർ മാറിക്കഴിഞ്ഞിരിക്കുന്നു. മറ്റേയാളുകൾ വിളിക്കുന്നത് പോലെയുള്ള ബൂർഷ്വാകോങ്ക്രസ്സിനെ നാട്ടിൽ കണ്ടുകിട്ടാൻ വളരെ പ്രയാസമെന്നല്ല, തീരേ കണ്ടുകിട്ടാനേ ഇല്ലാതായിരിക്കുന്നു. പണ്ടൊക്കെയാണെങ്കിൽ ബൂർഷ്വാ കോങ്ക്രസ്സിനെ തട്ടിമുട്ടിയിട്ട് നടക്കാൻ പറ്റാത്ത നാടായിരുന്നു ഇത്. അതൊക്കെയെന്തൊരു കാലം. അതെല്ലാം മാറിപ്പോയിരിക്കുന്നു. ഇടതുപക്ഷ വ്യതിയാനം വന്നുപെട്ട കോൺഗ്രസിനെയാണ് ഇന്ന് കോഴിക്കോട്ടങ്ങാടിയിൽ കാണുക. ഇക്കാര്യം തുറന്നുപറഞ്ഞത് വടശ്ശേരി സതീശൻജിയും കുമ്പക്കുടി സുധാകരൻജിയുമാണ്. ആകപ്പാടെയൊരു വ്യതിയാനം വന്നുപെട്ടിരിക്കുന്നു. കോഴിക്കോട്ട് കടപ്പുറത്ത് നിന്ന് അവർ സ്വയം തൊട്ടുനോക്കിയ ശേഷം പറഞ്ഞതാണിത്.
എല്ലാം മാറി. കോങ്ക്രസ്സിനെ കണ്ടാൽ കോങ്ക്രസ്സാണോ എന്ന് പോലും ആളുകൾ തിരിച്ചറിയുന്നില്ല. ആകപ്പാടെ വേണമെങ്കിൽ വിളിക്കാൻ പറ്റുന്നത് അടിയുറച്ച കോങ്ക്രസ്സ് എന്നാണ്. ഉറച്ച തല്ല് കിട്ടുന്ന കൂട്ടത്തിൽ ഇപ്പോഴും ആ കോങ്ക്രസ്സിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല.
ചിന്ത, ദേശാഭിമാനി എന്നെല്ലാം പറയുന്ന ആളുകൾ നാട്ടിലുണ്ട്. ദിനേശ് ബീഡിയും കട്ടൻ ചായയും കുടിച്ച് പരിപ്പുവടയും ചവച്ച് ഒരുപാട് ചിന്തിച്ച് ചിന്തിച്ച് തലയിൽ നിന്ന് പുക പറന്നുപോകുന്ന അവസ്ഥയിൽ നിൽക്കുന്ന ആളുകളായതുകൊണ്ട് ചിന്ത എന്ന പേര് വിളിക്കാൻ അവർക്ക് അധികാരമുണ്ട്. ഇന്നിപ്പോൾ ദിനേശ് ബീഡി കിട്ടാനില്ല. കട്ടൻ ചായ ഉണ്ടെങ്കിലും താത്പര്യമുള്ള കൂട്ടർ കുറവാണ്. ചിന്തിക്കാനും സമയം കിട്ടുന്നില്ല. ഇൻഡിഗോ വിമാനത്തിൽ കുറച്ച് നേരം ഇരുന്നാലാണ് എന്തെങ്കിലുമൊക്കെ ചിന്തിക്കാൻ പറ്റിയിരുന്നത്. ഈപീജയരാജൻസഖാവ് അതിലിനി ജന്മത്തിൽ കയറില്ലെന്ന് ശപഥം ചെയ്ത സ്ഥിതിക്ക് ആ സ്പേസും ഇല്ലാതായി.
എന്നാൽ അതിന്റെ പേരിൽ ചിന്ത എന്ന പേര് മറ്റേതെങ്കിലും കൂട്ടർക്ക് വിട്ടുകൊടുക്കാനാകുമോ? പറ്റില്ല. ചിന്ത എന്ന് പറയുന്നത് തന്നെ ഒരു ഇടതുപക്ഷ പേരാണ്. കമ്മ്യൂണിസ്റ്റ് പേരും ആണ്. ചിന്ത വാരിക, ചിന്ത ജെറോം എന്നൊക്കെ മറ്റേതെങ്കിലും കൂട്ടരെ വിളിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ ഇപ്പോൾ നാട്ടിലെ കോൺഗ്രസുകാർ പറയുന്നത് ഇപ്പറയുന്ന ചിന്തക്കാരൊന്നും ഇടതുപക്ഷക്കാരല്ലെന്നാണ്. അവരാണ് ചിന്തക്കാരത്രെ. അതിന്റെ തെളിവ് കോഴിക്കോട് കടപ്പുറത്ത് കാണുകയുണ്ടായി. പലരും വിചാരിച്ചത് ബിരിയാണി ചാലഞ്ചിന് വേണ്ടിയുള്ള പുറപ്പാടാണ് അവിടെയുണ്ടായത് എന്നാണ്. ചോമ്പാൽ മുല്ലപ്പള്ളിജിയും ധീരവീര സുധീരൻജിയും അങ്ങനെയാണ് ചിന്തിച്ചത്. യഥാർത്ഥത്തിൽ അവിടെ അതല്ല നടന്നിട്ടുള്ളത്. ചിന്തൻ ശിബിരമാണ് നടന്നത്. ഇടതുപക്ഷ വ്യതിയാനം ഇതിനകം സംഭവിച്ച് കഴിഞ്ഞതിനാലാണ് ചിന്തൻ ശിബിരമെന്ന് സതീശൻജിയും സുധാകരൻജിയും അതിനെ പേരിട്ട് വിളിച്ചത്.
തിരുവനന്തപുരത്തെ ഏകെജി സെന്ററിന്റെ അപ്പുറത്തുള്ള ചിന്തക്കാർ ഇതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ പോയാൽ ആ പോയതേ ഓർമ്മയിലുണ്ടാവുകയുള്ളൂ. കാരണം ചിന്തൻ ശിബിരം നടത്തിയിരിക്കുന്നത് പഴയ ഒളവറക്കടപ്പുറത്ത് ഉപ്പ് കുറുക്കാൻ പോയ സാധു കോൺഗ്രസല്ല. സുധാകരൻജിയെ പോലെ ഒത്ത തടിയും വണ്ണവും വച്ച കോൺഗ്രസാണ്. അടിയുറച്ച കോൺഗ്രസ് തന്നെയാണെങ്കിലും വേണ്ടിവന്നാൽ തിരിച്ച് കൊടുക്കാനും സുധാകരൻജിക്കറിയാം എന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
തീവ്ര വലതുപക്ഷവ്യതിയാനം സംഭവിച്ചുപോയ മാർക്സിസ്റ്റ്-കമ്യൂണിസ്റ്റുകാരോട് വലിയ തോതിലുള്ള വെല്ലുവിളി മുഴക്കിക്കൊണ്ടാണ് ചിന്തൻ ശിബിരക്കാർ കോഴിക്കോട്ടെ കടപ്പുറത്ത് നിന്ന് പിന്മടങ്ങിയത്. മാർ-കമ്യൂ. മുന്നണിക്കകത്തുള്ള ഇടതുവ്യതിയാനക്കാരായ കക്ഷിക്കാരെല്ലാം ഇങ്ങോട്ട് വരുമെന്നാണ് സതീശൻജിയും സുധാകരൻജിയും പറഞ്ഞത്. പിണറായി സഖാവ് ഇത് കേട്ടിട്ട് മൂക്ക് ചൊറിഞ്ഞുകൊണ്ട് പറഞ്ഞത് കോൺഗ്രസിന് പറ്റിയ ഊന്നുവടികൾ ഇവിടെ ഇല്ലെന്നാണ്. അങ്ങനെയുള്ള ഊന്നുവടികളൊന്നും ഇങ്ങോട്ട് ആവശ്യമില്ലെന്ന് സതീശൻജി പറഞ്ഞിട്ടുണ്ട്.
ചിന്തൻ ശിബിരം കഴിഞ്ഞ ശേഷം മറ്രേ ചിന്തക്കാരുടെ അവസ്ഥ വല്ലാതെ കഷ്ടത്തിലാണ്. ഊന്നുവടി വല്ലതും പോയാൽ പിടിച്ചുനിൽക്കുക പ്രയാസം. മറ്റൊരു പ്രശ്നം എന്നു പറയുന്നത്, ചിന്തൻ ശിബിരം കഴിഞ്ഞ നാട്ടിലെ കാര്യമാണ്. പ്രളയം വന്നു, കൊറോണ വന്നു, എന്നിട്ടൊന്നും ഭൂമി കുലുങ്ങിയിട്ടില്ല എന്നത് ശരി. പക്ഷേ അതുപോലെയാണ് ചിന്തൻ ശിബിരം എന്ന് ധരിക്കരുത്. അതുകൊണ്ട് ഒന്ന് കരുതുന്നത് നല്ലതായിരിക്കും.
* * * *
- ചോമ്പാൽ മുല്ലപ്പള്ളിജി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം സതീശൻജിയോടോ സുധാകരൻജിയോടോ എന്തിനധികം കേസീവേണുഗോപാൽജിയോട് പോലുമോ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അത് അദ്ദേഹം മാഡം സോണിയാജിയോട് മാത്രമേ പങ്കുവയ്ക്കുകയുള്ളൂ എന്നറിയിച്ചിട്ടുണ്ട്.
മുല്ലപ്പള്ളിജി ആൾ പഴയ കോൺഗ്രസാണ്. പഴയ ബൂർഷ്വാകോങ്ക്രസ്സ് എന്ന് വേണമെങ്കിൽ പറയാം. അദ്ദേഹത്തിന് ഇടതുപക്ഷവ്യതിയാനം വന്നിട്ടില്ല. ചിന്ത എന്ന പേര് കേൾക്കുന്നത് തന്നെ അദ്ദേഹത്തിന് അലർജിയുണ്ടാക്കുന്ന സംഗതിയാണ്. ഇതൊന്നും ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെയാണ് ചിന്തൻ ശിബിരം എന്ന പേരിട്ട് കോഴിക്കോട്ട് കടപ്പുറത്ത് വച്ച് വേണുഗോപാൽജി തൊട്ട് സുധാകരൻജി വരെയുള്ളവർ പല പരിപാടികളും നടത്തിയത്. ചിന്ത വാരികക്കാരും ചിന്ത ജെറോമും മറ്റും വഴിയാധാരമായിപ്പോകുന്ന സംഗതിയാണ്. ബൂർഷ്വാ കോങ്ക്രസ്സിന് ഇത്തരം കരുണ വറ്റിയ ഏർപ്പാടിന് നിന്ന് കൊടുക്കാനാവുകയില്ല. അതുകൊണ്ട് മനുഷ്യപ്പറ്റ് ഉള്ളിലുള്ള മുല്ലപ്പള്ളിജി ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ടുനിന്നു എന്നാണ് ദ്റോണർ മനസ്സിലാക്കുന്നത്. മുല്ലപ്പള്ളിജി മനസ്സ് തുറക്കാത്ത സ്ഥിതിക്ക് ഇപ്പറഞ്ഞത് വിശ്വസിക്കുന്നതാണ് എല്ലാവർക്കും ഉചിതം.
ഇ-മെയിൽ:
dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |