തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപത്തിൽ മാത്രമല്ല പ്രതിമാസ നിക്ഷേപ പദ്ധതിയിലും വൻ തിരിമറിയുണ്ടെന്ന് നിക്ഷേപകർ. ബാങ്കുകൾക്ക് നേരിട്ട് ചിട്ടി നടത്താൻ കഴിയാത്തതിനാൽ പ്രതിമാസ നിക്ഷേപ പദ്ധതി എന്ന പേരിൽ ചിട്ടിക്ക് സമാനമായ പദ്ധതി ബാങ്ക് നടത്തിയിരുന്നു. ഇതിൽ കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടന്നതെന്നും ഇതോടെ ആയിരക്കണക്കിന് ചിട്ടി നിക്ഷേപകർക്ക് പണം അടയ്ക്കാനോ എടുക്കാനോ പറ്റാത്ത സ്ഥിതിയാണെന്നും മാപ്രാണം സ്വദേശി തിലകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആറര ലക്ഷം രൂപ അടച്ച് പ്രതിസന്ധിയിലായ മാപ്രാണം സ്വദേശി തിലകൻ ഇപ്പോൾ പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നറുക്കെടുപ്പും മറ്റുമില്ലാത്ത ചിട്ടിയെക്കുറിച്ച് ആർക്കും മറുപടിയില്ലെന്നും പറയുന്നു. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കളും ആവർത്തിക്കുന്നു. ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണ്. അത് തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്നും നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോഴേക്കും കൈവിട്ടു പോയെന്നും ഭരണസമിതി തന്നെയാണ് പരാതി നൽകിയത് എന്നുമാണ് നേതാക്കളുടെ ന്യായീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |