■ഭൂമി തട്ടിയെടുക്കാൻ വീണ്ടും ശ്രമം
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതിന്റെ പരാതികൾ വ്യാപകമാണെങ്കിലും , റവന്യൂ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന സംഘം ഭൂമി തട്ടിയെടുക്കുന്നവർക്കു ഒത്താശ ചെയ്യുന്നതിനാൽ പരിഹാരം അകലെ. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയതിന്റെ പശ്ചാത്തലത്തിലാണ് നഞ്ചമ്മയുടെ പരാതി ഒരിക്കൽ കൂടി കേൾക്കാൻ റവന്യൂ അധികൃതർ തയ്യാറായത്.
കഴിഞ്ഞ ശനിയാഴ്ചയും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമം നടന്നു.ചീരക്കവട് ഊരുമൂപ്പൻ ഗാത്തന്റെ പേരിലുളള ഭവാനിപ്പുഴയുടെ തീരത്തുള്ള മൂന്നര ഏക്കർ ഭൂമി തട്ടിയെടുക്കാൻ നടന്ന ശ്രമം ആദിവാസികൾ ചെറുത്തുതോപ്പിച്ചു. മൂപ്പനോ ബന്ധുക്കളോ ഭൂമി വിലയാധാരം നൽകിയതിനുള്ള രേഖകൾ ആർക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. പാടവയൽ വില്ലേജിൽ 750/1 സർവേ നമ്പരിലാണ് ഗാത്തമൂപ്പന്റെ പേരിൽ ഭൂമിയുള്ളത്. .രേഖകളിൽ ചില തിരുത്തലുകൾ വരുത്തി വ്യാജ പ്രമാണമുണ്ടാക്കി തമിഴ്നാട് സ്വദേശികളുടെ പേരിലാക്കിയെന്നാണ് പരാതി. ഒറ്റപ്പാലം സിവിൽ കോടതിയിൽ ഇതുസംബന്ധിച്ച കേസുണ്ട്. ആദിവാസികൾ 2015ൽ ആർ.ഡി.ഒയ്ക്ക് നൽകിയ പരാതിയിലും നടപടിയില്ല.
ഭൂവുടമസ്ഥത സംബന്ധിച്ച് ആദിവാസികൾ ഹാജരാക്കുന്ന രേഖകൾ റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കാതെയാണ് ഭൂമാഫിയ സംഘത്തെ സഹായിക്കുന്നതെന്നാണ് ആക്ഷേപം ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുക്കുകയും, പിന്നീട് തിരിച്ച് നൽകാതിരിക്കുകയും ബന്ധപ്പെട്ട രേഖകൾ ഒപ്പിച്ചെടുക്കുകയുമാണ് ഭൂമി തട്ടിപ്പിന്റെ രീതി.
ഭൂമിതട്ടിയെടുക്കൽ വൻകിടക്കാർക്കു വേണ്ടിയാണ് . ആദിവാസി ഭൂമി വാങ്ങുന്നതിന് നിയന്ത്രണങ്ങൾ വന്നപ്പോൾ , നേരിട്ടു വാങ്ങാതെ തന്നെ ആ ഭൂമിക്ക് സ്വന്തമായി രേഖകൾ ഉണ്ടാക്കി. അതിന്റെ അടിസ്ഥാനത്തിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്തു.അഞ്ചാറ് വർഷം കഴിയുമ്പോൾ വൻകിടക്കാർക്ക് ഭൂമി മൊത്തമായി വിൽക്കും.
-സുകുമാരൻ,
അട്ടപ്പാടിയിലെ
സാമൂഹ്യപ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |