പന്തളം : പന്തളത്ത് പിടികൂടിയ എം.ഡി.എം.എയുടെ ഉറവിടവും വിതരണവും കണ്ടെത്താൻ അടൂർ ഡിവൈ.എസ്.പി ആർ.ബിനു, പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപത്തെ ലോഡ്ജിൽ നിന്ന് യുവതിയടക്കം അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 155 ഗ്രാം എം.ഡി.എം.എ പിടികൂടിയെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അറസ്റ്റിലായ മുഖ്യപ്രതി അടൂർ പറക്കോട് ഗോകുലത്തിൽ ആർ.രാഹുൽ, രണ്ടാംപ്രതി അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജ വിലാസത്തിൽ പി.ആര്യൻ, മൂന്നാം പ്രതി പത്തനാപുരം കുന്നിക്കോട് അസ്മിന മനസിലിൽ ഷാഹിന, നാലാം പ്രതി കൊടുമൺ കൊച്ചു തുണ്ടിൽ സജിൻ സജി, അഞ്ചാംപ്രതി പന്തളം കുടശ്ശനാട് പ്രസന്നഭവനിൽ വിധു കൃഷ്ണൻ എന്നിവരെ ഇന്നലെ വൈകുന്നേരം തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലയിൽ ആദ്യമായാണ് ഇത്ര വലിയ മയക്കുമരുന്ന് വേട്ട നടന്നതെന്ന് പൊലീസ് ചീഫ് പറഞ്ഞു. ലഹരി മരുന്നിന്റെ ഉപയോഗം സ്‌കൂൾ കോളേജ് തലങ്ങളിൽ വ്യാപകമായതിനാൽ വിപുലമായ ബോധവൽക്കരണത്തിന് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. അടൂർ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായിരുന്ന വിധു കൃഷ്ണൻ, സജിൻ സജി, ആര്യൻ എന്നിവർ സഹപാഠികൾ ആയിരുന്നു. സ്‌കൂളിൽ ഉണ്ടാകുന്ന നിസാരപ്രശ്‌നങ്ങളിൽ മദ്ധ്യസ്ഥനായി എത്തുന്നത് കേസിലെ ഒന്നാംപ്രതി രാഹുൽ ആയിരുന്നു. അങ്ങനെയാണ് ഇവർ നാലുപേരും കൂട്ടാളികളായത്.
മുമ്പ് മറ്റൊരു കേസിൽ പ്രതിയായിരുന്നു രാഹുൽ.
ബംഗളൂരുവിൽ ഫാഷൻ ഡിസൈൻ പഠനത്തിന് പോയിരുന്നു ഷാഹിനയും രാഹുലും എറണാകുളത്ത് വച്ച് പരിചയപ്പെട്ടതായാണ് പറയുന്നത്. പിതാവ് ഉപേക്ഷിച്ച ഷാഹിന മാതാവിന്റെ സംരക്ഷണത്തിൽ അഞ്ചൽ, പത്തനാപുരം, കുന്നിക്കോട് മേഖലകളിൽ വാടകയ്ക്ക് താമസിച്ച വരികയായിരുന്നു.ഷാഹിനയുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിനെയും കുഴച്ചു.
എത്തിച്ചത് ബാഗ്ലൂരിൽ നിന്ന്
പ്രതികൾ തങ്ങിയ ലോഡ്ജ് മുറിയിൽ നിന്ന് ഗർഭ നിരോധന ഉറകളും ലൈംഗിക ഉത്തേജന ഉപകരണവും കൂടാതെ 25000 രൂപയും രണ്ട് മിനി വെയിംഗ് മെഷീനും കണ്ടെടുത്തിരുന്നു. കൂടാതെ ഇവർ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു ബൈക്കും 9 മൊബൈൽ ഫോണുകളും പെൻ ഡ്രൈവുകളും ഇന്നലെ പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.
ബാഗ്ലൂരിൽ നിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.10 ഗ്രാം വരെ കൈവശം സൂക്ഷിച്ചാൽ ജാമ്യം കിട്ടുമെന്ന് അറിഞ്ഞുകൊണ്ട്, ഒരുമിച്ച് വലിയ അളവ് കേന്ദ്രത്തിലെത്തിച്ചശേഷം ചെറിയ അളവിൽ വിതരണം ചെയ്യുകയാണ് പതിവ്. ഷാഹിനയെ ഒപ്പം ചേർത്തത് കച്ചവടം മെച്ചപ്പെടുത്താനാണ്, മോഡലിംഗിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയാണ് സംഘത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |