SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.54 PM IST

ചിന്തൻ ശിബിരത്തെ സ്തുതിച്ച് ജോസ് .

jos

"സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുമ്പോൾ എല്ലാവർക്കും താത്പര്യം തോന്നും . അവര് വരുമ്പോൾ സംസാരിക്കാൻ നോക്കും. കേരളകോൺഗ്രസിനോട് എല്ലാവർക്കും താത്പര്യം തോന്നിയാൽ ഞാൻ എന്താ ചെയ്യുക... ' മാണി വിഭാഗം യു.ഡി.എഫ് വിട്ടത് ചരൽകുന്നിൽ പ്രഖ്യാപിക്കുമ്പോൾ കെ.എം.മാണി പറഞ്ഞതാണ് പ്രശസ്തമായ ഈ ഉപമ.

അറക്കൽ ബീവിക്ക് അരസമ്മതമെന്ന മട്ടിൽ കോൺഗ്രസ് ചിന്തൻശിബിരത്തിൽ യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് വിഭാഗത്തെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ച നടന്നതറിഞ്ഞ് മാണിയുടെ മകൻ ജോസ് പറയുന്നതും പഴയ സുന്ദരിയുടെ കഥയാണ് .

ജോസിനല്ല ജോസഫിനാണ് ശക്തിയെന്നു പറഞ്ഞായിരുന്നു യു.ഡി.എഫിൽ നിന്നു പുറത്താക്കിയത്. ഇപ്പോൾ തിരിച്ചു കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ തങ്ങൾക്ക് ശക്തിയുണ്ടെന്ന് ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ എന്ന സന്തോഷത്തിൽ എന്തിന് തങ്ങളെ പുറത്താക്കിയെന്ന് ഇനിയെങ്കിലും പറയണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെടുകയാണ്.

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരിയെ മാണിക്കാരിയാക്കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തുള്ള സർജിക്കൽ സ്ട്രൈക്കും നടത്തി ജോസ് കോൺഗ്രസിനെ ഞെട്ടിച്ചു. യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റിനെ എൽ.ഡി.എഫാക്കി മാമോദീസ മുക്കിയത് ആരോടും പറയാതെയായിരുന്നു അവസാന നിമിഷത്തെ അട്ടിമറി. പ്രസിഡന്റ് , വൈസ് പ്രസിഡന്റു സ്ഥാനങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ കണ്ണുതള്ളിനിൽക്കാനേ യു.ഡി.എഫ് നേതാക്കൾക്ക് കഴിഞ്ഞുള്ളൂ.

1964ൽ കോൺഗ്രസ് പിളർന്നുണ്ടായ കേരള കോൺഗ്രസിനെ മാണിയുടെ മരണത്തോടെ അവസാനിപ്പിക്കുക എന്ന ഹിഡൻ അജൻഡ നടപ്പാക്കാൻ പി.ജെ ജോസഫിന് കൈ കൊടുത്തുവെന്നായിരുന്നു ആരോപണം. മാണിയുടെ മരണശേഷം കേരള കോൺഗ്രസിനെ കോട്ടയം ജില്ലയിൽ കുഴിച്ചുമൂടണമെന്ന് ആഗ്രഹിച്ച കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ കെ എം മാണിയുടെ ഓർമ്മകൾ മദ്ധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിന്നും ആട്ടിപ്പായിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പ്രാദേശികപ്രശ്നത്തിൽ മാണിയുടെ മകനെ യു.ഡി.എഫിൽ നിന്നും പിണ്ഡം വെച്ച് പുറത്താക്കിയെന്നായിരുന്നു പ്രചാരണം .

ബാർ കേസ് വഴി കെ.എം മാണിയുടെ മുഖ്യമന്ത്രി മോഹവും രാഷ്ട്രീയ പ്രതിച്ഛായയും തകർത്തവർ കോട്ടയം ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം കരുവാക്കി മാണിയുടെ മകന് പുറത്തേക്കുള്ള വഴിയൊരുക്കിയെങ്കിലും ഇടതുമുന്നണി ഇരുകൈകളും നീട്ടി സ്വീകരിച്ചു മദ്ധ്യകേരളത്തിൽ കൂടുതൽ സീറ്റും നേടി തുടർഭരണം ഉറപ്പാക്കിയതോടെയാണ് ഉത്തരത്തിൽ ഇരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നതും പോയെന്ന അവസ്ഥ യു.ഡി.എഫിന് ഉണ്ടായത് .

കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിന് തീണ്ടപ്പാടകലെ നിൽക്കുന്ന സാഹചര്യത്തിൽ ജോസ് വിഭാഗം വീണ്ടു വിചാരം നടത്തുമെന്ന് കരുതുന്നില്ല. കാറ്റിനനുസരിച്ച് പാറ്റാൻ അറിയുന്നവരാണവർ. ജോസ് വരുന്നതിനെ ജോസഫ്, കാപ്പൻ സംഘങ്ങൾ എതിർക്കുകയുമാണ്. എടുക്കാത്ത നാണയമെന്ന പേരിൽ പുറംതള്ളിയ തങ്ങൾക്ക് ചിന്തൻ ശിബിരം വഴി വിലയുണ്ടാക്കി മാദ്ധ്യമ ശ്രദ്ധയിലെത്തിച്ച കോൺഗ്രസ് നേതാക്കളെ ജോസ് വിഭാഗം എങ്ങനെ സ്തുതിക്കാതിരിക്കും!....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.