100 കിടക്കകൾ, ഒരു നില മുഴുവൻ ഓപ്പറേഷൻ തീയേറ്ററുകൾ
കൊച്ചി: എറണാകുളം നഗരത്തിൽ 100 കോടി മുതൽ മുടക്കിൽ അത്യാധുനിക സൗകര്യങ്ങളോടെ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി വരുന്നു. നിലവിൽ ഇ.എസ്.ഐ ആശുപത്രി സ്ഥിതി ചെയ്യുന്ന നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിനു പിന്നിലെ നാലേക്കറിലധികം സ്ഥലത്താണ് ബഹുനില ആശുപത്രി മന്ദിരമുയരുക. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. പദ്ധതി സംബന്ധിച്ച് ഇ.എസ്.ഐ റീജിയണൽ ഡയറക്ടറും ഡൽഹിയിൽ നിന്നും സംസ്ഥാനത്തു നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ആദ്യവട്ട ചർച്ചകൾ പൂർത്തിയായി. തുടക്കത്തിൽ 100 കിടക്കകളാണെങ്കിലും ഭാവിയിൽ 200ലേക്ക് ഉയർത്തും.
എറണാകുളത്ത് കിടത്തി ചികിത്സയുള്ള രണ്ട് ഇ.എസ്.ഐ ആശുപത്രികളാണുള്ളത്. ഏലൂർ ഉദ്യോഗമണ്ഡലിലും എറണാകുളം നോർത്തിലും. നോർത്തിലെ 65 ബെഡ് ആശുപത്രിയാണ് 100 കിടക്കയിലേക്ക് ഉയർത്തുക. നിലവിൽ ഒരു ഓപ്പറേഷൻ തിയേറ്റർ മാത്രമാണുള്ളത്.
ആറ് ഓപ്പറേഷൻ തിയേറ്ററുകൾ
ഒരു ലക്ഷം ചതുരശ്രയടിയിൽ ഉയരുന്ന ആറുനില കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആറ് ഓപ്പറേഷൻ തിയേറ്ററുകൾ ഉണ്ടാകും. കെട്ടിടത്തിലെ ഒരുനില ഓപ്പറേഷൻ തിയേറ്ററുകൾക്ക് മാത്രമുള്ളതാണ്. ഇ.എൻ.ടി, ജനറൽ സർജറി, ഒഫ്താൽമോളജി, ഓർത്തോപീഡിക്, ഗൈനക്കോളജി, യൂറോളജി എന്നിങ്ങനെയാണ് തിയേറ്ററുകൾ.
ഐ.സി.യുകൾ, ഒ.പി, വാർഡുകൾ, ഉന്നത നിലവാരമുള്ള മുറികൾ, ഫാർമസികൾ തുടങ്ങിയ സൗകര്യങ്ങൾ ആശുപത്രിയിലുണ്ടാകും. 150ലേറെ നഴ്‌സുമാരെയും 50ലേറെ മറ്റ് സ്റ്റാഫുകളെയും നിയമിക്കും. മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. മുഴുവൻ ജീവനക്കാരെയും നിയമിക്കും. സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പാണ് ജീവനക്കാരെ നിയമിക്കുക.
ആശുപത്രിയുടെ നടത്തിപ്പിന്റെ ഒരു ശതമാനം സംസ്ഥാന സർക്കാരും ഏഴ് ശതമാനം കേന്ദ്ര ഇ.എസ്.ഐ കോർപ്പറേഷനുമാണ് വഹിക്കുക.
മുതൽ മുടക്ക്- 100കോടി
ഒരു ലക്ഷം ചതുരശ്ര അടി
ആറു നില കെട്ടിടം
സൗകര്യങ്ങൾ ഇങ്ങനെ
(ബ്രായ്ക്കറ്റിൽ നിലവിലെ എണ്ണം)
ബെഡുകൾ - 100 (65)
ഓപ്പറേഷൻ തിയേറ്റർ- 6(1)
ജീവനക്കാർ- 200
ഓപ്പറേഷൻ തിയേറ്റർ
ഇ.എൻ.ടി, ജനറൽ സർജറി, ഒഫ്താൽമോളജി, ഓർത്തോപീഡിക്, ഗൈനക്കോളജി, യൂറോളജി
..................................
അടുത്ത ഘട്ട ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കി മറ്റ് നടപടികളിലേക്ക് ഉടൻ കടക്കും.
പ്രകാശൻ. കെ.കെ
സീനിയർ സൂപ്രണ്ട്
ഇ.എസ്.ഐ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |