SignIn
Kerala Kaumudi Online
Thursday, 25 April 2024 6.13 PM IST

ആശങ്കയിൽ മലയോരം.

cosway

കോട്ടയം. അതിതീവ്രമഴയിൽ മലയോരമേഖലയിൽ അശങ്കയും ദുരിതവും. ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിലവ്, കൂട്ടിക്കൽ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരിതം ഇരട്ടിയാക്കി. ഇതുവരെ 48 വീടുകൾക്ക് നാശമുണ്ടായി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ ഏതാനും മണിക്കൂറുകൾ ഒഴിച്ചാൽ ഇന്നലെ രാത്രി വൈകിയും അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ തവണ മിന്നൽ പ്രളയം നാശംവിതച്ച മുണ്ടക്കയം മേഖലയിൽ മണിക്കൂറുകൾ നീണ്ട ശക്തമായ മഴ പെയ്തത് ആശങ്ക വർദ്ധിപ്പിച്ചു. മൂന്നിലവിനു സമീപവും ഇന്നലെ മണ്ണിടിച്ചിലുണ്ടായതും ആശങ്കയ്ക്കു കാരണമായി. മൂന്നിലവ് ടൗണും പരിസരവും വീണ്ടും വെള്ളത്തിൽ മുങ്ങി. മൂന്നിലവ് വാകയ്ക്കാട് തോട് നിറഞ്ഞെത്തിയ വെള്ളം ടൗണിനെ മുക്കി. മൂന്നിലവ് പഞ്ചായത്തടക്കം വെള്ളത്തിലായി. ഉച്ചയ്ക്ക് ശേഷമാണ് ജലനിരപ്പുയർന്നത്. മേലുകാവ് -കാഞ്ഞിരംകവല- മേച്ചാൽ റോഡിൽ വാളകം ഭാഗത്തും നെല്ലാപ്പാറ -മൂന്നിലവ് റോഡിൽ വെള്ളറ ഭാഗത്തും കടവ്പുഴ -മേച്ചാൽ റോഡ് ഭാഗത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു.

ഇല്ലിക്കക്കല്ല്- ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 25 സഞ്ചാരികൾ തിരികെ പോകാനാകാതെ കുടുങ്ങി. ഇവരെ മേച്ചാൽ ഗവൺമെന്റ് എൽ.പി.സ്‌കൂളിലേയ്ക്കും തൊട്ടടുത്ത വീടുകളിലേയ്ക്കും മാറ്റി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു നിൽക്കുന്നതും ലൈനുകൾ റോഡിൽ പൊട്ടി വീണതും രക്ഷാപ്രവർത്തനത്തിന് തടസമായി.

കൂട്ടിക്കലിലും ഉരുൾപൊട്ടൽ.
കൂട്ടിക്കൽ, ഇളംകാട് മേഖലയിലെ ശക്തമായ മഴയെത്തുടർന്ന് പുല്ലകയാർ നിറഞ്ഞൊഴുകുകയാണ്. കൂട്ടിക്കൽ ചപ്പാത്തും മുണ്ടക്കയം കോസ്‌വേയും മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിലാണ് പുല്ലകയാർ നിറഞ്ഞ് കവിഞ്ഞത്. മീനച്ചിൽ, മണിമലയാറുകളിൽ ഉച്ചകഴിഞ്ഞ് മൂന്നോടെ അപകട നിരപ്പിനും മുകളിൽ ഒഴുകിയത് ആശങ്ക വർദ്ധിപ്പിച്ചു.

48 വീടുകൾക്ക് ഭാഗികനാശം.

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 48 വീടുകൾക്ക് ഭാഗിക നാശനഷ്ടം. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിൽ 2, മേലുകാവ് 2, തലനാട് 1, ഈരാറ്റുപേട്ട-40, പൂഞ്ഞാർ നടുഭാഗം-1 എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് പഞ്ചായത്തിൽ രണ്ടും വീടുകൾക്കാണ് ഭാഗിക നഷ്ടമുണ്ടായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും കളക്ടർ അവധി പ്രഖ്യാപിച്ചു.

രണ്ട് ക്യാമ്പുകൾ.

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവൺമെന്റ് യു.പി.സ്‌കൂൾ, മേലുകാവ് വില്ലേജിൽ കോലാനി പെന്തകോസ്ത് മിഷൻ പള്ളി ഓഡിറ്റോറിയം എന്നിവയാണ് ക്യാമ്പുകൾ. 10 കുടുംബങ്ങളിലായി 36 പേരുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ആവശ്യപ്പെടുന്നു.

നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെ ലഭ്യമാക്കണം. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.