തിരുവനന്തപുരം: നിരന്നിരുന്ന കുരുന്നു കൂട്ടങ്ങൾക്ക് മുന്നിൽ ഗ്ളാസ് നിറയെ പാലും കഷണങ്ങളാക്കിയ മുട്ടയും വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ അങ്കണവാടി കുട്ടികൾക്കുള്ള 'പോഷകബാല്യം" പദ്ധതി ഉദ്ഘാടനം ചെയ്തു. കൂട്ടത്തിലെ നാണം കുണുങ്ങിയായ മൂന്നു വയസുകാരിക്കാണ് മുഖ്യമന്ത്രി ആദ്യം പാൽ നൽകിയത്.
ശിശു സൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസം വീതം പാലും മുട്ടയും നൽകാനാണ് സർക്കാർ തീരുമാനം. ആഴ്ചയിൽ എല്ലാ ദിവസവും ഉറപ്പാക്കാനുള്ള ഇടപെടൽ ബന്ധപ്പെട്ടവർ നടത്തണം. തദ്ദേശ സ്ഥാപനങ്ങൾ, സുമനസ്കർ എന്നിവരെ ഇതിനായി സമീപിക്കണം. മിൽമ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലാഭമെടുക്കാതെയും എന്നാൽ നഷ്ടം വരാരെയും പാലും മുട്ടയും നൽകണം. സർക്കാർ തലത്തിൽ പാലും മുട്ടയും നൽകുന്ന ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ആസൂത്രണബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, മിൽമ ചെയർമാൻ കെ.എസ്. മണി, എം.ഡി ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, കൗൺസിലർ രാഖി രവികുമാർ, വനിത ശിശുവികസന ഡയറക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |