പഴയങ്ങാടി: കർക്കിടക മാസത്തിലെ പതിനാറാം നാളിൽ ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ മാരി തെയ്യങ്ങൾ ഉറഞ്ഞാടി.ഇന്നലെ രാവിലെ ഒമ്പതോടെ പുലയ സമുദായത്തിലെ കാരണവരായ തെക്കൻ കുമാരൻ പൊള്ളയും കോലാധാരികളും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയിൽ നിന്ന് വാങ്ങിച്ച് ഇവർക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്.
മാരിത്തെയ്യം സംബന്ധിച്ച ഐതിഹ്യം ഇങ്ങനെയാണ്. നാട്ടിലാകെ ആദിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂർണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാദി കർമ്മങ്ങൾ മുടങ്ങുകയും ചെയ്തതോടെ ശനിയുടെ അപഹാരം മാടായിക്കാവിലമ്മക്കും ബാധിച്ചതായും പ്രശ്ന പരിഹാരത്തിന് ചിറക്കൽ കോവിലകം തമ്പുരാൻ ഇടപെട്ട് ദേവപ്രശ്നം നടത്തുകയും മലനാട്ടിലാകെ108 കൂട്ടം ശനികൾ ബാധിച്ചതായി പ്രശ്ന വിധിയിൽ കണ്ടു.തുടർന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാൻ മലയ, വണ്ണാൻ സമുദായത്തിലെ കർമ്മികളെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്തുവെങ്കിലും ശനിയെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പുലയ സമുദായത്തിലുള്ള പൊളളയെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തി.
കർക്കിടകം16 ന് കാവിൽ നിന്ന് കെട്ടി പുറപ്പെടുന്ന മാരി കരുവൻ, മാമാരികരുവൻ, മാരീ കലിച്ചി, മാമാരി കലിച്ചി,മാരിഗുളികൻ, മാമാരി ഗുളികൻ തുടങ്ങി തെയ്യകോലങ്ങൾ നാട്ടിൽ ചുറ്റി സഞ്ചരിച്ചു ദുരിതങ്ങളെ ആവഹിച്ച് ഉറഞ്ഞ് തുള്ളി കടലിൽ ശനിയെ ഒഴുക്കുന്നതോടെ മാരി തെയ്യത്തിന് സമാപനമാകും. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി മാരിത്തെയ്യം ഇറങ്ങിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |