ലാഹോർ: ഭാര്യയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും അവിഹിത ബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപിച്ച് പൊലീസ് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനത്തിനിരയാക്കിയ ശേഷം കാതും മൂക്കും ചുണ്ടും അറുത്തെടുത്തു.
പാക് പഞ്ചാബ് പ്രവിശ്യയിലെ ജാങ് ജില്ലയിലാണ് സംഭവം.
കോൺസ്റ്റബിൾ കാസിം ഖയാത്താണ് ഈ ക്രൂരതയ്ക്കിരയായത്.
ഭാര്യയോട് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇഫ്തിക്കർ എന്നയാളാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കാസിമിനെ തട്ടിക്കൊണ്ടുപോയത്. 12 പേരും ഇഫ്തിക്കറിനൊപ്പമുണ്ടായിരുന്നു. ക്രൂരമായി മർദ്ദിച്ച ശേഷം മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കാസിമിന്റെ കാതും മൂക്കും ചുണ്ടും അറുത്തുമാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസിമിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
നേരത്തെ ഇഫ്തിക്കറിന്റെ ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ കാസിമിനെതിരെ കഴിഞ്ഞമാസം പൊലീസ് കേസെടുത്തിരുന്നു.
തന്റെ ഭാര്യയുമൊത്തുള്ള വീഡിയോ പകർത്തിയ കാസിം, ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നുവെന്നാണ് ഇഫ്തിക്കറിന്റെ ആരോപണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഇഫ്തിക്കറിനും സംഘത്തിനും വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |