തൃശൂർ: കുറഞ്ഞ മരണനിരക്കുള്ള രോഗമായി മങ്കിപോക്‌സിനെ വിലയിരുത്തുമ്പോഴും രോഗം മറച്ചുവെയ്ക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താൽ വലിയവില കൊടുക്കേണ്ടി വരുമെന്ന് ആരോഗ്യവിദഗ്ദ്ധർ. രോഗലക്ഷണം ലഘൂകരിക്കാനും രോഗം മൂലമുണ്ടാകുന്ന സങ്കീർണത കുറയ്ക്കാനും ദീർഘകാല പ്രത്യാഘാതം തടയാനും ചികിത്സ തേടിയിരിക്കണം. രോഗം മറച്ചുവെയ്ക്കുന്നതും ചികിത്സ തേടാൻ വൈകുന്നതും രോഗവ്യാപനത്തിന് വഴിയൊരുക്കും.
ഒരു ശതമാനത്തിൽ താഴെ മരണനിരക്കുള്ള രോഗമാണെന്നാണ് പഠനങ്ങൾ പറയുന്നത്. രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ പരിപൂർണമായും സുഖപ്പെടും. ചാവക്കാട് കുരഞ്ഞിയൂരിൽ മരിച്ച യുവാവ് രോഗം മറച്ചുവെച്ചുവെന്നും ചികിത്സ തേടാൻ വൈകിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞമാസം 21 നാണ് യുവാവ് യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രോഗലക്ഷണം പ്രകടമാകാഞ്ഞതിനാൽ തുടർചികിത്സ തേടിയില്ല. വീട്ടിലെത്തിയ യുവാവ് സുഹൃത്തുക്കളുമായി ഫുട്ബാൾ കളിച്ചു. യാത്രകളും നടത്തി. പ്രകടമായ ലക്ഷണം അപ്പോഴുമുണ്ടായിരുന്നില്ല. ഇതിനിടെ തുടയിടുക്കുകളിൽ കുമിളയും കഴലയുമുണ്ടായി. ഇത് പൊട്ടി വേദന വന്നതോടെയാണ് 27 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. യു.എ.ഇയിൽ പരിശോധന നടത്തിയതും മങ്കിപോക്‌സ് സ്ഥിരീകരിച്ചതും ആശുപത്രി അധികൃതരെ അറിയിച്ചില്ല. പിറ്റേന്ന് ആരോഗ്യനില വഷളായി. 30ന് രാവിലെ മരണം സംഭവിച്ചു. മുമ്പ് യുവാവ് വൃക്കരോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നും പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
കുമിളകളും തടിപ്പും ശ്രദ്ധിക്കണം
രോഗലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, കുമിളകൾ, പനി, ശരീരവേദന, ഗ്രന്ഥി വീക്കം തുടങ്ങിയവ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധിക്കണം. അപൂർവമായി മാത്രമാണ് രോഗം സങ്കീർണമാകുന്നത്. ന്യൂമോണിയയും തലച്ചോറിലെ അണുബാധയും കാഴ്ച നഷ്ടപ്പെടലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അപൂർവമാണത്. വലിയ ഡ്രോപ്പ്‌ലെറ്റുകളിൽ നിന്നോ, ചർമത്തിൽ വരുന്ന തടിപ്പുകളിൽ നിന്നോ ഉണ്ടാകുന്ന സ്രവം വഴിയോ, സമ്പർക്കം വഴിയോ രോഗം പകരാം. വളരെ അടുത്ത സമ്പർക്കം ഉണ്ടാകുമ്പോഴാണ് പകരുക.
രോഗലക്ഷണം ശ്രദ്ധിക്കണം
പനി, തലവേദന, ശരീരവേദന, ക്ഷീണം, കഴലവീക്കം, ത്വക്കിൽ കുമിള എന്നിവയാണ് ലക്ഷണങ്ങൾ
പനി തുടങ്ങി ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ചർമത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും.
മുഖത്ത് നിന്ന് തുടങ്ങി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും.
കുമിളകളിലെ സ്രവമാണ് അസുഖം വ്യാപിക്കാൻ കാരണം. രോഗികൾക്കെല്ലാം ശരീരം മുഴുവൻ കുമിളകൾ വരണമെന്നില്ല.
അസുഖം ബാധിച്ച മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്കും രോഗം പകരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |