തിരുവല്ല : കനത്തമഴയെത്തുടർന്ന് പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ബുധനാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. നദികളിലും പാടശേഖരങ്ങളിലും ഇടത്തോടുകളിലും മറ്റുതാഴ്ന്ന പ്രദേശങ്ങളിലും ഒറ്റദിവസം കൊണ്ട് ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലകളിൽ നിന്നുള്ള കുത്തൊഴുക്കിനെ തുടർന്ന് നദികളെ ജലം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും പാടശേഖരങ്ങൾക്ക് സമീപത്തും താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, കോമങ്കേരിച്ചിറ, വേങ്ങൽ, ആലംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിലും നഗരസഭയിൽ മണിമലയാറിന്റെ തീരത്ത് താമസിക്കുന്ന മംഗലശ്ശേരി, അടമ്പട കോളനികളും നിരണം, കടപ്ര, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മഴ കനത്തതോടെ ചില പ്രദേശങ്ങളിലെ റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്ര ദുഷ്‌കരമാക്കി. ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കുറഞ്ഞതിനാൽ വെള്ളപ്പൊക്കത്തിന്റെ ദുരിതം ഒഴിഞ്ഞിരുന്നു. പമ്പാ നദിയിലും മണിമലയാറ്റിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കുമുണ്ട്. കഴിഞ്ഞ പ്രളയങ്ങളിൽ ഒഴുകിയെത്തിയ എക്കലും ചെളിയും മറ്റും നദികളിലും തോടുകളിലും നിറഞ്ഞിരിക്കുന്നതും വേഗത്തിൽ ജലനിരപ്പ് ഉയരാൻ കാരണമാകുന്നുണ്ട്.
ജാഗ്രതാ നിർദ്ദേശം നൽകി
തിരുവല്ല: പമ്പ,മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ തിരുവല്ല താലൂക്കിലാകമാനം ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടിയന്തര സഹായത്തിന് താലൂക്ക് ഓഫീസിലെ ഹെൽപ്പ് ലൈൻ നമ്പരിലോ തദ്ദേശ സ്ഥാപനങ്ങളുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണമെന്ന് തഹസീൽദാർ ജോൺ വർഗീസ് അറിയിച്ചു.
ഹെൽപ്പ് ലൈൻ : 0469 2601303
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |