തൃശൂർ: കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ നാല് ലക്ഷം ആളുകളെ പാർപ്പിക്കാവുന്ന 3,000 സുരക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ വീതം അനുവദിച്ചു.
കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയുടെ ഓരോ സംഘങ്ങളെ സജ്ജമാക്കി. മലപ്പുറം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘമെത്തും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ 8078548538 എന്ന നമ്പറിൽ വിളിക്കാം. ജില്ലാ, താലൂക്ക്, തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും കൺട്രോൾ റൂം തുറന്നു. മലയോര മേഖലകളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടർമാർ, ഫയർഫോഴ്‌സ്, ദുരന്തനിവാരണ അതോറിട്ടി എന്നിവർക്ക് നിർദ്ദേശം നൽകി. കാറ്റിന്റെ ശക്തി കൂടുന്നതിനാൽ മത്സ്യത്തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കണം. അപകടസാദ്ധ്യതയുള്ള മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ ഒഴിവക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |