മരിച്ചവരിൽ പിതാവും രണ്ട് പെൺമക്കളും
ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി
തീവ്ര മഴ 24 മണിക്കൂർ കൂടി
ജില്ലകൾക്ക് ഒരുകോടി വീതം
തിരുവനന്തപുരം/ കോട്ടയം/ പത്തനംതിട്ട: പ്രളയ ഭീതിയുയർത്തി തെക്ക്-മദ്ധ്യ കേരളത്തിൽ രണ്ടുദിവസമായി തുടരുന്ന അതിതീവ്ര മഴയിൽ ഉരുൾപൊട്ടിയും നദികൾ കരകവിഞ്ഞും കനത്ത നാശനഷ്ടം. ഇന്നലെ നാല് ജീവനുകൾ കൂടി പൊലിഞ്ഞു. ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. രണ്ടു ദിവസത്തിനിടെ മരിച്ചത് ഏഴുപേരാണ്. ശബരിമല പാതയിൽ നിലയ്ക്കലിനും ഇലവങ്കലിനും മദ്ധ്യേ മരം വീണ് ഗതാഗതം തടസപ്പെട്ടതോടെ ആശുപത്രിയിലെത്തിക്കാനാകാതെ രോഗി മരിച്ചു.
അടുത്ത 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തുടർച്ചയായ നാലുദിവസം ഇത്തരത്തിൽ മഴയെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നും ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴക്കെടുതി നേരിടാൻ ജില്ലകൾക്ക് ഒരു കോടിരൂപ വീതം നൽകി.
പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം കല്ലുപാലത്ത് തോട്ടിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പാസ്റ്റർ കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ വി.എം.ചാണ്ടി (ബിജു, 50), മക്കളായ ഫെബ ചാണ്ടി (24), ബ്ലെസി ചാണ്ടി (18) എന്നിവർ മരിച്ചു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കന്യാകുമാരി ഇനയം പുത്തൻതുറ സ്വദേശി കിൽസൺ(20) മരിച്ചു. നാലുപേരെ രക്ഷപ്പെടുത്തി.
കോട്ടയം കൂട്ടിക്കൽ ഏന്തയാറിലെ മൂപ്പൻമലയിലുണ്ടായ ഉരുൾപൊട്ടലിൽ ലോഡിംഗ് തൊഴിലാളിയായ കന്നുപറമ്പിൽ റിയാസിനെ (45) കാണാതായി. റാന്നിയിൽ പമ്പാനദിയിലേക്കിറങ്ങിയ നാറാണംമൂഴി സഹകരണ ബാങ്കിലെ സെയിൽസ്‌മാൻ അത്തിക്കയം ചീങ്കയിൽ റെജിയെയും (52) കാണാതായി. മരംവീണ് ആശുപത്രിയിലെത്തിക്കാനാവാതെ പത്തനംതിട്ട അട്ടത്തോട് ആദിവാസി കോളനിയിലെ പൂവേത്താലിൽ കുഞ്ഞുമോൻ (68) മരിച്ചു.
വെള്ളറട പനച്ചമൂട് നെല്ലിക്കുഴിയിൽ 15 അടി ഉയരമുള്ള മതിലിടിഞ്ഞുവീണ് കാർ തകർന്നു. വിതുരയ്ക്ക് സമീപം മക്കിയിൽ 50 വീടുകളിൽ വെള്ളം കയറി ഇരുന്നൂറോളം പേർ ഒറ്റപ്പെട്ടു. കോട്ടയത്ത് മൂന്നിലവ്, കൂട്ടിക്കൽ പഞ്ചായത്തുകളിലായി നാലിടങ്ങളിൽ ഉരുൾപൊട്ടി. വിവിധ ജില്ലകളിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു. മത്സ്യബന്ധനത്തിന് അഞ്ച് ദിവസം വിലക്ക്.
ഭാഗികമായി തകർന്ന വീടുകൾ
55
പൂർണമായി തകർന്നത്
6
ദുരിതാശ്വാസ ക്യാമ്പുകൾ
7
മാറ്റിപാർപ്പിച്ചവർ
90
7 ജില്ലകളിൽ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും മാറ്റമില്ല.
പരീക്ഷ മാറ്റി
ഇന്ന് കേരള, എം.ജി, സംസ്‌കൃത സർവകലാശാലകളുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു
22 ഡാമുകൾ തുറന്നു
ജലസേചനവകുപ്പിന് കീഴിലുള്ള 17 ഡാമുകളും ചെറിയഡാമുകളായ കല്ലാർകുട്ടി,പൊന്മുടി, ലോവർപെരിയാർ,മൂഴിയാർ,പെരിങ്ങൽക്കുത്ത് എന്നിവയും തുറന്നു
കൺട്രോൾ റൂം
റവന്യു മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ- 807 8548 538.
മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും. മന്ത്രി എം.വി.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം മുന്നൊരുക്കം വിലയിരുത്തി. പഞ്ചായത്ത് കേന്ദ്രത്തിൽ രാത്രിയിൽ ഉൾപ്പെടെ ജീവനക്കാരുണ്ടാകണം. അടിയന്തര ആവശ്യങ്ങൾക്കുള്ള തുക ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഹെൽപ്പ് ഡെസ്‌ക്. ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |