കണ്ണൂർ :പാനൂരിൽ കല്യാണത്തിന് നാല് പൊലീസുദ്യോഗസ്ഥരെ വാടകയ്ക്കു നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പരാതി നൽകി.പൊലീസിനെ പ്രദർശന വസ്തുവാക്കിയതിൽ പ്രതിഷേധിച്ചാണ് പരാതിയെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
വി.ഐ.പി പരിവേഷം ലഭിക്കുന്നതിന് വേണ്ടിയാണ് പൊലീസിനെ ആവശ്യപ്പെട്ടത്.പൊലീസിന് ഇത്തരക്കാർ വി.ഐ.പി ആകണമെന്നില്ല.ഇങ്ങനെ പലപ്പോഴും വി.ഐ.പി പരിവേഷം ഉണ്ടായിരുന്നവർ പിന്നീട് ആരോപണ വിധേയരാകുന്നതും ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.
ഫേസ് ബുക്കിലും പ്രതിഷേധം
കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ അനുവദിച്ച ഡിപ്പാർട്ട്‌മെന്റ് നടപടി മാദ്ധ്യമ വാർത്തകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്.നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ ഉപയോഗിക്കാൻ പാടില്ല എന്നത് തർക്കമറ്റ കാര്യമാണ്.രാജ്യത്തിന് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്.ഈ ആക്ടിൽ ജനപക്ഷ ചിന്തയിൽ,മികച്ച പൊലീസിംഗിനും പൊലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായി സേനയെ ഉപയോഗിക്കാതിരിക്കാൻ വ്യക്തമായ സെക്ഷനുകൾ പൊലീസ് ആക്ടിലുണ്ട്.- ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |