■സ്ഫോടനമുണ്ടായ സ്ഥലം പരിശോധിച്ചു
തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരേ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. 23ദിവസം പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. പൊലീസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിലുണ്ടായ വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
സ്‌ഫോടക വസ്തു പതിച്ച ഗേറ്റിന്റെ തൂണിൽ ക്രൈംബ്രാഞ്ച് സംഘം സൂക്ഷ്മപരിശോധന നടത്തി. മഹസർ തയാറാക്കുന്നതിന്റെ ഭാഗമായി ഗേറ്റിൽ നിന്ന് റോഡുകളിലേക്കും അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞ സി.സി.ടി. വി കാമറകളിലേക്കുമുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തി. സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്ന രണ്ടാമത്തെ സ്കൂട്ടർ യാത്രക്കാരനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാതിരുന്നതും പ്രാദേശിക നേതാവുമായുള്ള ബന്ധം തെരയാതിരുന്നതും വീഴ്ചയായെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. സ്ഫോടകവസ്തു എറിഞ്ഞയാളെക്കൂടാതെ രണ്ടാമതൊരാൾ നിരവധി തവണ എ.കെ.ജി സെന്ററിനടുത്തു കൂടി പോവുന്നതിന്റെ ദൃശ്യം ലഭിച്ചിരുന്നു. ഒന്നര ദിവസം ഇയാൾ കസ്റ്റഡിയിലായിരുന്നു. ജനറൽ ആശുപത്രിക്കടുത്ത് തട്ടുകട നടത്തുന്നെന്നും എ.കെ.ജി സെന്ററിനടുത്തെ ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കാൻ പോയെന്നുമുള്ള മൊഴി വിശ്വസിച്ച് പൊലീസ് വിട്ടയച്ചു. ഇയാളുടെ ഫോണിൽ നിന്ന് പ്രാദേശിക നേതാവിന്റെ ഫോണിലേക്ക് ഒരു ഡസനിലേറെ വിളികൾ പോയെന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ഇതേത്തുടർന്ന് അക്രമിക്ക് മറ്റൊരു സഹായിയുണ്ടെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞെങ്കിലും, പിന്നീട് മാറ്റിപ്പറഞ്ഞു. അക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് രണ്ടാമനെന്നായിരുന്നു അന്ന് പറഞ്ഞത്. രാഷ്ട്രീയ സ്വാധീനത്താലാണ് രണ്ടാമനെ വിട്ടയച്ചതെന്ന ആക്ഷേപവും അക്രമത്തിൽ അയാളുടെ പങ്കുമാവും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
അക്രമിയെത്തിയ സ്കൂട്ടറിന്റെ നമ്പർ പോലും തിരിച്ചറിയാനാവാത്തത് ക്രൈംബ്രാഞ്ചിനും വെല്ലുവിളിയാവും. നൈറ്റ് വിഷൻ കാമറാദൃശ്യങ്ങളിൽ നിന്ന് നമ്പർ കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യദിനം പറഞ്ഞത്.
അന്വേഷണം
ഇതുവരെ
സി-ഡാക്കിൽ വിദേശ സോഫ്‌റ്റ്‌വെയറിൽ പരിശോധിച്ചിട്ടും ദൃശ്യത്തിൽ നിന്ന് സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിയാനായില്ല തിരുവനന്തപുരം ജില്ലയിലെ ഏഴ് ആർ.ടി.ഓഫീസുകളിലായി 9000 ഡിയോ സ്കൂട്ടറുകൾ രജിസ്റ്റർ ചെയ്തതിൽ 1600 സ്കൂട്ടറുകളെപ്പറ്റി അന്വേഷിച്ചു.
രേഖാചിത്രത്തിനുള്ള സാദ്ധ്യത തേടിയെങ്കിലും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ വിവരങ്ങൾ കൃത്യമാവില്ലെന്നു കണ്ട് ഉപേക്ഷിച്ചു.സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടവരടക്കം ഇരുനൂറിലേരെപ്പേരെ ചോദ്യംചെയ്തു. പതിനായിരക്കണക്കിന് ഫോൺരേഖകൾ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |