ലഭിച്ചത് കരിക്കാടിയും കഴന്തനും കിളിമീനും
കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം പ്രതികൂല കാലാവസ്ഥയിലും ഇന്നലെ അർദ്ധരാത്രി കടലിലേയ്ക്ക് കുതിച്ച ബോട്ടുകൾക്ക് ചെമ്മീൻ ചാകര.
കഴന്തൻ, കരിക്കാടി ചെമ്മീനുകളാണ് വലനിറയെ ലഭിച്ചത്. ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽ ബോട്ടുകൾ തിരികെയെത്തിത്തുടങ്ങി. കയറ്റുമതി സാദ്ധ്യതയുള്ളതിനാൽ ബോട്ടുടമകളും ആവേശത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വള്ളക്കാർക്ക് ധാരാളമായി ചെമ്മീൻ ലഭിച്ചിരുന്നു. ഇത് ബോട്ടുടമകൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. കടലമ്മ കനിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതികരണം.
നാൽപ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപയുടെ വരെ മത്സ്യങ്ങൾ ലഭിച്ച ബോട്ടുകളുമുണ്ട്. കിളിമീനും ധാരാളം ലഭിക്കുന്നുണ്ട്. നീണ്ടകരയിൽ കരിക്കാടി ചെമ്മീന് 120 രൂപയും കഴന്തലിന് 220 രൂപയും വില ലഭിച്ചു. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്ന് ഉൾക്കടലിൽ പോയ ബോട്ടുകളിൽ ഭൂരിഭാഗവും തിരികെയെത്തിയിട്ടില്ല. ഈ ബോട്ടുകൾ ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരൂ.
കരിനിഴലായി കാലാവസ്ഥ
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധത്തിന് പോകുന്നതിന് സർക്കാർ അഞ്ച് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ഇന്നലെ ബോട്ടുകൾക്ക് പോകാൻ അനുമതി നൽകിയത്. മഴ തുടരുന്നതും ശക്തമായ കാറ്റും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |