തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫിന്റെ പൂർണപിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
യു.ഡി.എഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങുമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും സതീശൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് പിന്തുണ അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ കനത്ത മഴയെത്തുടർന്ന് പ്രളയ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.
ഇനിയും മഴ ശക്തമായാൽ മണി മലയാർ, വാമനപുരം, കല്ലട, കരമന, അച്ചൻകോവിൽ, പമ്പ അടക്കമുള്ള നദികളിൽ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും സിനി മനോഷ് വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |