കണ്ണൂര്‍: കണ്ണൂരിരിൽ ആഢംബര വിവാഹത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ അഡീഷണൽ എസ്.പി പി.പി സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്.
പാനൂരിൽ ജൂലായ് 31ന് നടന്ന ചടങ്ങിന് നാല് പൊലീസുകാരെയാണ് വാടകയ്ക്ക് വിട്ടുകൊടുത്തത്. ഒരാൾക്ക് 1400 രൂപ പ്രകാരം 5600 രൂപ അടച്ചാണ് പൊലീസുകാരെ വാടകയ്‌ക്കെടുത്തത്. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് സംഭവം വിവാദമായതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പ്രധാനപ്പെട്ട രേഖ അഡീഷണൽ എസ്.പിയുടെ അറിവില്ലാതെ കമ്പ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അഡീഷണൽ എസ്.പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരിൽ ഉത്തരവ് നൽകിയതിന്റെ കാരണം വ്യക്തമാക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹച്ചടങ്ങിന് പൊലീസുകാരെ നിയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് അഡീഷണൽ എസ്.പി പറയുന്നത്.
കാവലിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. പണം ഈടാക്കി പൊലീസ് സേവനം നൽകാറുണ്ടെങ്കിലും ആഢംബര വിവാഹം പോലുള്ള കാര്യത്തിന് പൊലീസിനെ ഉപയോഗിക്കുന്നത് നാണക്കേടാണെന്നാണ് അസോസിയേഷന്റെ വിമർശനം. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് പൊലീസുകാരെ കാവൽ നൽകിയത്.
'വി.ഐ.പി പരിവേഷം ലഭിക്കുന്നതിന് വേണ്ടിയാണ് പൊലീസിനെ ആവശ്യപ്പെട്ടത്. പൊലീസിന് ഇത്തരക്കാർ വി.ഐ.പി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വി.ഐ.പി പരിവേഷം ഉണ്ടായിരുന്നവർ പിന്നീട് ആരോപണ വിധേയരാകുന്നതും ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത്'- പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |