കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ് നടി ഗായത്രി ശങ്കർ ആണ് നായിക. ചിത്രത്തിനറേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.
എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്കക്കുകയാണ് കുഞ്ചാക്കോ ബോബൻ, ഗായത്രി, സന്തോഷ് ടി. കുരുവിള എന്നിവർ. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
'ചിത്രത്തിലെ ഭൂരിഭാഗം അണിയറപ്രവർത്തകരും കാസർകോട് നിന്നുള്ളവരാണ്. സിനിമയിൽ പ്രത്യേക സ്ലാംഗ് പിടിക്കണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ സംവിധായകൻ അത് സമ്മതിച്ചതാണ്. ഒരു പാട്ടിനിടയിൽ ഡയലോഗ് പറയുന്ന സമയത്ത് കാസർകോട് ഭാഷ ഉപയോഗിക്കാൻ പറഞ്ഞു. ഞാൻ ചെയ്‌ത് കഴിഞ്ഞപ്പോൾ രതീഷ് കെെയടിച്ചിട്ട് ചിത്രത്തിൽ മുഴുവൻ ഈ സ്ലാംഗ് ആണെന്ന് പറഞ്ഞു. ചതിയിലൂടെയാണ് എന്നെ ഈ സ്ലാംഗിലേയ്ക്ക് കൊണ്ടുവന്നത്.
ആളുകൾ ഡയലോഗ് പറയുമ്പോൾ സ്ലാംഗ് തിരുത്തിത്തരും. 99 പടങ്ങൾ ചെയ്‌ത എന്നോടോ എന്ന ഭാവത്തിൽ ഞാൻ നോക്കും. മമ്മൂക്ക കൂടെ അഭിനയിക്കുകയാണെങ്കിൽ എന്റെ അനിയനായി അഭിനയിക്കേണ്ടി വരും. അല്ലാതെ പുള്ളിയുടെ അനിയനായി എനിക്ക് അഭിനയിക്കാൻ പറ്റില്ല. ലാലേട്ടനാണെങ്കിൽ ഓകെ. ഇവരുടെ രണ്ട് പേരുടേം കൂടെ ആദ്യകാലത്ത് അഭിനയിക്കാൻ ഭാഗ്യമുണ്ടായി.
വെപ്പ് പല്ല് വച്ച് അഭിനയിച്ചത് കാസർകോട് സ്ലാംഗ് കിട്ടാൻ ഗുണമായി. പക്ഷേ ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇഡലി കഴിക്കുമ്പോൾ പല്ല ഊരി വന്നായിരുന്നു. ഡാൻസ് അറിഞ്ഞുകൂടാത്ത ആളെപ്പോലെ കളിച്ചിട്ടുണ്ട് സിനിമയിൽ. നായിക പാവം ഡാൻസ് അറിഞ്ഞൂടാത്ത ആളാണെന്ന് വിചാരിച്ചുകാണും. ബേസിക്കലി ഞാൻ ഇങ്ങനെയല്ല, ഒടുക്കത്തെ ഡാൻസ് ആണെന്ന് പറയേണ്ട അവസ്ഥയായിരുന്നു'- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |