കോഴിക്കോട്: ഇന്ധനമെത്തിയതോടെ സർവീസ് അവതാളത്തിലായ കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ സ്ഥിതി സാധാരണമായി. ഇന്നലെ ബസുകളെല്ലാം ഓടി. അതേസമയം ഫറോക്കിൽ നിന്നുള്ള ഇന്ധനവരവ് പരിമിതമാണ്. നിലവിൽ ഇന്നലെ വരെ സർവീസ് നടത്തിയ ബസുകൾക്ക് ആവശ്യമായ ഇന്ധനം മാത്രമാണ് സ്‌റ്റോക്കുള്ളത്. ഇന്ന് ആവശ്യത്തിന് ഡീസൽ വന്നില്ലെങ്കിൽ വീണ്ടും സർവീസുകളെ ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി ബങ്ക് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച ഇന്ധന വരവ് മുടങ്ങിയതോടെ സ്വിഫ്റ്റ് ബസുകളടക്കം സർവീസ് നിർത്തിയിരുന്നു. മലയോരമേഖലയെയും വയനാട് സർവീസുകളെയാണ് ഇന്ധനക്ഷാമം കാര്യമായി ബാധിച്ചത്. കെ.എസ്.ആർ.ടി.സി മുടങ്ങിയതോടെ വിദ്യാർത്ഥികളടക്കം മലയോരത്തെ യാത്രക്കാരും ദുരിതത്തിലായി. ഉച്ചയോടെ ഇന്ധനവുമായി ഒരു ടാങ്കർ എത്തിയെങ്കിലും കാത്തിരുന്ന വണ്ടികൾക്ക് പോലും തികഞ്ഞില്ല. വയനാട് ജില്ലയിൽ മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പെട്രോൾ ബങ്കുകളിലും ഡീസൽ ക്ഷാമം നേരിട്ടിരുന്നു. കോഴിക്കോട് ജില്ലയിൽ വടകരയിലും താമരശ്ശേരിയിലും തിരുവമ്പാടിയിലും ഡിപ്പോകളുണ്ട്. ഇതിൽ താമരശ്ശേരിയിലും കോഴിക്കോട്ടും മാത്രമാണ് ഇന്ധനം നിറയ്ക്കാൻ സംവിധാനമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |