ആലുവ:നാലു വർഷം മുമ്പുള്ള പ്രളയ ഭീകരതയുടെ നേർകാഴ്ചയായിരുന്നു മകനെ നെഞ്ചിൽച്ചേർത്ത് കരയുന്ന ലക്ഷ്മിയുടെ ചിത്രം. വർഷങ്ങൾക്കിപ്പുറവും പ്രളയഭീതിയിൽ പെരിയാറിന്റെ തീരത്ത് നിസഹായരാണ് ലക്ഷ്മിയും കുടുംബവും. മഴ ശക്തിപ്രാപിക്കുകയും പെരിയാറിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നത് അവരെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു.
2018ലെ പ്രളയശേഷം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടതായിരുന്നു മണപ്പുറം മഹാദേവ ക്ഷേത്രത്തിന് സമീപം ആൽത്തറ വിഗ്നേശ്വര ഹോട്ടൽ നടത്തുന്ന യോഗേഷിന്റെ ഭാര്യ ലക്ഷ്മി മകനെ ചേർത്തുപിടിച്ച് കരയുന്ന ചിത്രം. 2018 ആഗസ്റ്റ് 15ന് രാത്രിയോടെ വീടിനകത്ത് ആറടിയോളം വെള്ളം ഉയർന്നപ്പോൾ സമീപത്തെ ബന്ധുവിന്റെ വീടിന്റെ മുകളിലേക്കാണ് അന്ന് യോഗേഷും കുടുംബവും മാറിയത്. അവിടെയും താഴത്തെ നില വെള്ളത്തിലായിരുന്നു. മൂത്തമകൻ കൃഷ്ണനും മാതാവ് ലതഅയ്യരും ഇവർക്കൊപ്പമുണ്ടായിരുന്നു. ജലനിരപ്പ് വീണ്ടും ഉയർന്നപ്പോൾ 18ന് മത്സ്യത്തൊഴിലാളികളെത്തിച്ച ബോട്ടിൽ യോഗേഷും കുടുംബവും തോട്ടക്കാട്ടുകരയിലേക്ക് പോയി. ഇവർക്കൊപ്പം ബോട്ടിൽ നിരവധിപേർ ഉണ്ടായിരുന്നു.
അന്ന് യോഗേഷിന്റെ ആറ് വയസുകാരനായ ഇളയമകൻ ബോട്ടിന്റെ മറുതലയിലിരുന്ന ആളുടെ കൈവശമായി. കരയിൽ ബോട്ട് എത്തിച്ചപ്പോൾ കുട്ടിയെ എടുത്തയാൾ അമ്മയെയും അമ്മ മകനെയും 15 മിനിട്ടോളം തിരഞ്ഞു. മകനെ കണ്ടുകിട്ടിയപ്പോൾ കരഞ്ഞുകൊണ്ട് അമ്മ വാരിപ്പുണരുന്ന ചിത്രം വൈറലായി. മലയാളത്തിലെ മാത്രമല്ല, ഇംഗ്ളീഷ് മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ ചിത്രം പ്രസിദ്ധീകരിച്ചു. ബി.ബി.സിയും വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ് ശ്രീഹരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |