ഹരിദ്വാർ: മഹത്തരമായ ഇന്ത്യയെ നിർമിക്കുന്നതിനൊപ്പം ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ലോകത്തെ സൃഷ്ടിക്കുവാൻ പതഞ്ജലി പ്രതിജ്ഞാ ബദ്ധമാണെന്ന് യോഗാ ഗുരു സ്വാമി രാംദേവ് പറഞ്ഞു. ആചാര്യ ബാലകൃഷ്ണയുടെ അൻപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നബാർഡ് ഡെറാഡൂൺ, ന്യൂഡൽഹിയിലെ സൊസൈറ്റി ഫോർ കൺസർവേഷൻ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഒഫ് മെഡിസിനൽ പ്ളാന്റ്സ് എന്നിവയുടെ സഹകരണത്തോടെ പതഞ്ജലി റിസർച്ച് ഫൗണ്ടേഷനും പതഞ്ജലി സർവകലാശാലയും പരമ്പരാഗത ഭാരതീയ ഒൗഷധങ്ങളുടെ ആധുനികവത്കരണത്തെ സംബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് പതഞ്ജലിയിലൂടെ ഒൗഷധ സസ്യകൃഷി പരിശീലനം നൽകുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങളെ പതഞ്ജലി സർവകലാശാല വൈസ് ചാൻസലറും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുമായ ബാലകൃഷ്ണ അഭിനന്ദിച്ചു. 40000 കർഷകർക്ക് ഇതുവരെ പരിശീലനം നൽകിയതായും ഇവരിൽ 80 ശതമാനത്തിനും ഒൗഷധ സസ്യ കൃഷിയിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി ഫോർ കൺസർവേഷൻ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഒഫ് മെഡിസിനൽ പ്ളാന്റ്സ് മേധാവി ഡോ. എ.കെ ഭട്നഗർ, സെക്രട്ടറി ജി. ബി റാവു എന്നിവർ സ്വാമി രാംദേവിന് മഹർഷി സുശ്രുത് സമ്മാനും ആചാര്യ ബാലകൃഷ്ണന് മഹർഷി വാഗഭട് സമ്മാനും നൽകി.
വേദ് പ്രിയ ആര്യ, നീതി ആയോഗ് അംഗം രമേഷ് ചന്ദ്, ഭാസക്ർ പന്ത്, ദേവേന്ദ്ര ശർമ, ഒ. പി അഗർവാൾ, ആർ.കെ ശ്രീവാസ്തവ, പി.കെ ജോഷി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |