തിരുവനന്തപുരം: അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ് കൗൺസിലിംഗ് നടത്താൻ പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വിദ്യാർത്ഥികളുൾപ്പെടെ കെണിയിലാക്കി സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളെയും വിദ്യാർത്ഥികളെയും മയക്കുമരുന്ന് മാഫിയയ്ക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കും. സ്കൂളുകൾ ലഹരിമുക്തമാക്കാൻ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കൂടുതൽ നടപടിയെടുക്കും. രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കും അവബോധം നൽകുന്നതിനും നടപടിയെടുക്കും.
ലഹരി കേസുകളിൽ 21 വയസിന് താഴെയുള്ള പ്രതികളുടെ എണ്ണം വർദ്ധിക്കുന്നത് ഗൗരവമാണ്. ലഹരി ഉപയോഗം കുറയ്ക്കാൻ ശക്തമായ ഇടപെടലാണ് എക്സൈസും വിമുക്തി മിഷനും നടത്തുന്നത്.
സ്കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ചിന്തിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിന് വിവിധ മത്സരങ്ങളും നടത്തുന്നുണ്ട്. വിദ്യാർത്ഥികളുടെ ശ്രദ്ധ തെറ്റായ പ്രവണതകളിലേക്ക് പോകാതെ അവരുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ‘ഉണർവ്" പദ്ധതിയും നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരത്തെ നാല് സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതി ബാക്കി ജില്ലകളിലെ 52 സ്കൂളുകളിൽക്കൂടി നടപ്പാക്കും.
വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നടത്തുന്നതിനുളള അടിസ്ഥാന സൗകര്യങ്ങളും ‘ഉണർവ്’ പദ്ധതിയിലൂടെ ഏർപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പ്രാഥമിക കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് പോലുള്ള വിദഗ്ദ്ധ സ്ഥാപനങ്ങൾ പരിശീലനം നൽകുന്നുണ്ട്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് എക്സൈസും പൊലീസ് ഉൾപ്പെടെയുളള ഏജൻസികളും ശക്തമായ നടപടിയാണ് എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |