കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി. ഐ കോടതിയിൽ നിന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റും. എന്നാൽ ജഡ്‌ജിക്ക് മാറ്റമില്ല.
നിലവിൽ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് തുടർന്നും കേസിൽ വിചാരണ നടത്തും. തികച്ചും സാങ്കേതികമാണ് ഈ കോടതിമാറ്റം. വനിതാജഡ്‌ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് ഹണി എം. വർഗീസ് അദ്ധ്യക്ഷയായ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്. സി.ബി.ഐ കോടതി ജഡ്ജിയായ ഹണി എം. വർഗീസിന് പിന്നീട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും വിചാരണ ഈ കോടതിയിൽ തുടർന്നു. എന്നാൽ ഇപ്പോൾ സി.ബി.ഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്‌ണനെ സ്ഥലം മാറ്റി നിയമിച്ചപ്പോൾ ഹണി എം. വർഗീസിന് സി.ബി.ഐ കോടതിയുടെ ചുമതല ഒഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് കേസ് ഹണി എം. വർഗീസ് അദ്ധ്യക്ഷയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിയുടെ ഉത്തരവ് ഉടനുണ്ടാകും.
വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന് അതിജീവിത ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടെങ്കിലും പിന്നീട് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളി വിചാരണ തുടരാൻ ഉത്തരവിട്ടിരുന്നു.
5 ജില്ലാ ജഡ്ജിമാർക്ക്
സ്ഥലംമാറ്റം
തലശേരി ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യനെ ആലപ്പുഴയിലേക്കും മഞ്ചേരി അഡി. ജില്ലാ ജഡ്ജി കെ.ജെ. ആർബിയെ പത്തനംതിട്ടയിലേക്കും എറണാകുളം അഡി. ജില്ലാ ജഡ്ജി ജി. ഗിരീഷിനെ തലശേരിയിലേക്കും തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്‌ണനെ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലേക്കും ആലപ്പുഴ അഡി. ജില്ലാ ജഡ്ജി മിനി എസ്. ദാസിനെ എറണാകുളം അഡി. ജില്ലാ ജഡ്ജിയായും നിയമിച്ച് ഹൈക്കോടതി ഉത്തരവിറക്കി.
ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ
ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യംറദ്ദാക്കാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി നൽകി. നേരത്തെ ഈയാവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി വ്യവസ്ഥ നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവുലഭിച്ചെന്ന് ഹർജിയിൽ പറയുന്നു. വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹർജി തള്ളിയതെന്നും പറയുന്നു.
സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായി ചില ശബ്ദരേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജാമ്യംറദ്ദാക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നേരത്തെ നിരസിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |