SignIn
Kerala Kaumudi Online
Friday, 19 April 2024 1.05 PM IST

ടീമേ,പൊളിച്ച്...

cwg

ചരിത്രമെഴുതി ലോൺബാൾ വനിതാ ടീം

ടേബിൾ ടെന്നീസിൽ പുരുഷ ടീമിനും സ്വർണം

വെയ്റ്റ്ലിഫ്ടിംഗിൽ വെള്ളി ഉയർത്തി വികാസ്

ബർമിംഗ്ഹാം : ഇതുവരെ ആരോരുമറിയാതിരുന്ന ഗ്രാമീണ ഇന്ത്യൻ വനിതകളായ ലവ്‌ലി ചൗബേയും പിങ്കിയും രൂപ റാണിയും നയൻമണി സൈകിയയും ഇനി ചരിത്ര നായികമാരാണ്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ലോൺ ബാൾ എന്ന കായിക ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നവർ.

തീർത്തും അപ്രതീക്ഷിതമായ കുതിപ്പിലാണ് ഈ നാൽവർ സംഘം സ്വർണത്തിലെത്തിയത്. സെമിയിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ സംഘം അവിടെയും അത്ഭുതവിജയം ആവർത്തിക്കുകയായിരുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിൽ 8-2ന്റെ ലീഡ് നേടാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. എന്നാൽ പിന്നാലെ തുടർച്ചയായി പോയിന്റുകൾ നേടി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോൾ കളി 8-8ന് തുല്യതയിലായി.എന്നാൽ 10-8ന് ലീഡ് ചെയ്ത ദക്ഷിണാഫ്രിക്കയെ 18 റൗണ്ട് നീണ്ട മത്സരത്തിൽ 17-10ന് തോൽപ്പിക്കുകയായിരുന്നു ഇന്ത്യ.

2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി ലോൺ ബാൾസിൽ മത്സരിക്കുന്നത്. 2014ൽ ഒരു പോയിന്റിന് വെങ്കലം നഷ്ടമായി. എട്ടുവർഷത്തിന് ശേഷം സ്വർണത്തിലേക്ക് എത്തിയിരിക്കുകയാണ് ടീം. 2009 മുതൽ ഇന്ത്യൻ വനിതാ ലോൺബാൾസ് ടീമിന്റെ നട്ടെല്ലായ അഞ്ജു ലുത്രയാണ് ടീമിന്റെ പരിശീലക.

ലവ്‌ലി ചൗബേ

ജാർഖണ്ഡ്

പൊലീസ് കോൺസ്റ്റബിൾ

രൂപ റാണി

ജാർഖണ്ഡ്

സ്പോർട്സ് ഓഫീസർ

നയൻമണി

ആസാം

ഫോറസ്റ്റ് ഓഫീസർ

പിങ്കി

ഡൽഹി

കായികാദ്ധ്യാപിക

കോമൺവെൽത്തിലെ പന്തുരുട്ടിക്കളി

സാമാന്യമായി പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഗോലി കളി പോലെയാണ് ലാൺബാൾ. മൈതാനത്ത് പന്ത് ഉരുട്ടി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് കളി രീതി. ജാക്ക് എന്നാണ് ലക്ഷ്യസ്ഥാനം അറിയപ്പെടുന്നത്. ഒരാളായും രണ്ടാളായും നാലാളായും കളിക്കാം. ഇന്ത്യ ഇന്നലെ സ്വർണം നേടിയത് നാലുപേർ ചേർന്ന് കളിക്കുന്ന വിഭാഗത്തിലാണ്. 18 റൗണ്ടുകളാണ് നാലുപേരുടെ മത്സരത്തിലുള്ളത്. ഒാരോ റൗണ്ടിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ വിജയിക്കും .

ഗോൾഡൻ ടേബിൾ

ടേബിൾ ടെന്നിസിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യ സ്വർണം ലക്ഷ്യമിട്ടുതന്നെയാണ് ഫൈനലിന് ഇറങ്ങിയത്. ആദ്യം നടന്ന ഡബിൾസ് മത്സരത്തിൽ ജി.സത്യനും ഹർമീത് ദേശായ്‌യും സിംഗപ്പൂർ ടീമിനെ 13-11,11-7,11-5ന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് 1-0ത്തിന്റെ ലീഡ് നൽകി.എന്നാൽ തൊട്ടുപിന്നാലെ നടന്ന സിംഗിൾസിൽ വെറ്ററൻ താരം അചാരന്ത ശരത് കമാൽ തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പക്ഷേ തൊട്ടുപിന്നാലെ നടന്ന സിംഗിൾസിൽ ജി.സത്യൻ വിജയിച്ചത് വീണ്ടും ആവേശം പകർന്നു. അവസാന സിംഗിൾസിൽ ഹർമൻ പ്രീത് കൂടി വിജയം കണ്ടതോടെയാണ് ഇന്ത്യ വീണ്ടും സ്വർണത്തിൽ മുത്തമിട്ടത്.

10

ഇന്ത്യൻ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമലിന്റെ പത്താം കോമൺവെൽത്ത് മെഡലായിരുന്നു ഇത്. ഇതോടെ അചാന്ത ഷൂട്ടർ ഗഗൻ നാരംഗിന്റെ റെക്കാഡിനൊപ്പമെത്തി. അചാന്തയും നാരംഗും കോമൺവെൽത്ത് ഗെയിംസുകളിൽ നിന്ന് 5 സ്വർണം വീതം നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CWG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.