ജാതി തിരിച്ച് സ്പോർട്‌സ് ടീം ഉണ്ടാക്കിയ തീരുമാനം വൻ വിവാദമായതോടെ തീരുമാനം പിൻവലിക്കുന്നതായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എന്നാൽ വിവാദങ്ങളൊക്കെ ഉണ്ടായതിൽ വലിയ സന്തോഷമെന്നാണ് മേയർ ഇപ്പോൾ പറയുന്നത്. ചർച്ചകൾ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നൽകിയതെന്നും, ഇത്രകാലം വേണ്ടത്ര ശ്രദ്ധകിട്ടാതിരുന്ന ഈ ക്യാമ്പിനും അനുബന്ധപ്രവർത്തനങ്ങൾക്കും ഇത്രമേൽ പ്രചാരം കിട്ടിയതിൽ വലിയ സന്തോഷമാണ് ഉള്ളതെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'കഴിഞ്ഞദിവസം നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചർച്ചകൾ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നൽകിയത്. അതിനെ വളരെ പോസിറ്റിവ് ആയി തന്നെ നമുക്ക് കാണാം എന്നാണ് കരുതുന്നത്. അങ്ങനെയൊരു ചർച്ച ഉണ്ടായതോടെ ക്യാമ്പിൽ തങ്ങളുടെ കുട്ടികൾക്കും കൂടി അവസരം കിട്ടിയാൽ നന്നായിരിക്കും എന്നറിയിച്ച് ധാരാളം പേർ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലൊരു ക്യാമ്പ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അവരിൽ പലരും പറഞ്ഞത്. അതുകൊണ്ടാണ് തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇന്നലത്തെ ചർച്ചകളെ നമുക്ക് പോസിറ്റിവായി കാണാം എന്ന് പറഞ്ഞത്. രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം നഗരസഭ സംഘടിപ്പിക്കുന്ന കായിക പരിശീലനത്തിന്റെ ഒരു സെലക്ഷൻ ക്യാമ്പ് കൂടി ആഗസ്ത് 13,14 തീയതികളിൽ പൂജപ്പുര മൈതാനിയിൽ വച്ച് നടത്തും. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം ഈ രണ്ടാമത്തെ സെലക്ഷൻ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തിയാകും പരിശീലന ക്യാമ്പ് നടത്തുക.
ഇത്രകാലം വേണ്ടത്ര ശ്രദ്ധകിട്ടാതിരുന്ന ഈ ക്യാമ്പിനും അനുബന്ധപ്രവർത്തനങ്ങൾക്കും ഇത്രമേൽ പ്രചാരം കിട്ടിയതിൽ വലിയ സന്തോഷമാണ് ഉള്ളത്. നഗരത്തിലെ യോഗ്യരായ മുഴുവൻ കുട്ടികൾക്കും ഒരവരസരം കൂടി നല്കാൻ കഴിയുന്നതിൽ നഗരസഭയ്ക്കും എനിക്കും അഭിമാനമുണ്ട്. നമുക്കിത് ഈ പരിശീലന ക്യാമ്പോട് കൂടി അവസാനിപ്പിക്കാൻ സാധിക്കില്ല. തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം. നല്ല കഴിവുള്ള കുട്ടികളുണ്ട് നമ്മുടെ നഗരത്തിൽ, അവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട പരിശീലനം നൽകാനും വേദികൾ നൽകാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം. വിദഗ്ധരായ പരിശീലകരുടെ സേവനം ഉറപ്പാക്കണം. അതിന് വിപുലമായ പദ്ധതി വേണമെന്നാണ് കാണുന്നത്. അതിനായുള്ള പ്രാരംഭചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
എല്ലാ പ്രതിസന്ധികളെയും അവസരമാക്കുക എന്നതാണ് കേരളത്തിന്റെ പൊതുവായ ശീലം. അതുകൊണ്ട് വിവാദങ്ങളും പ്രതിസന്ധികളും തടസമായി കാണുന്നില്ല, അവസരമായി തന്നെ നമുക്ക് കാണാം. നമുക്ക് ഒരുമിച്ച് മുന്നേറാം, നമ്മുടെ നഗരത്തിൽ നിന്നും ലോകമറിയുന്ന ഒരുപിടി കായികപ്രതിഭകളെ വാർത്തെടുക്കാനുള്ള വലിയ ലക്ഷ്യത്തിലേയ്ക്ക്'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |