തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കന്ററി സ്കൂളുകളിൽ ഇനിമുതൽ ഹെഡ്‌മാസ്റ്റർ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്രിൻസിപ്പൽമാരാകും ഇനി മേധാവി. ഹെഡ്‌മാസ്റ്ററിന് പകരം വൈസ് പ്രിൻസിപ്പൽ പദവിയായിരിക്കും ഇനിയുണ്ടാവുക. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തും. സ്കൂൾ ക്യാമ്പസിലും ക്ളാസ് മുറികളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. വിദ്യാർത്ഥികളുടെ അമിതമായ ഫോൺ ഉപയോഗം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്കിടയിൽ ഫോൺ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും സ്വഭാവവൈകല്യങ്ങൾക്കും കാരണമാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി എ ഇമാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരും. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒൻപതിന് തൃശൂരുമാണ് യോഗം ചേരുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് വച്ച് നടത്തും. പ്ളസ് വൺ പ്രവേശനത്തിനായുള്ള ആദ്യഘട്ട അലോട്ട്മെന്റ് ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ നടത്തും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാം ഘട്ടം ഈ വർഷം പൂർത്തായാക്കും'- മന്ത്രി വ്യക്തമാക്കി.
'വിദ്യാർത്ഥികളെ ക്ളാസ് സമയങ്ങളിൽ മറ്റ് പരിപാടികൾക്ക് കൊണ്ടുപോകരുത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൽപി, യുപി ക്ളാസുകളിൽ ഇരുന്നൂറും ഹൈസ്കൂളിൽ ഇരുന്നൂറ്റി ഇരുപതും അദ്ധ്യയന ദിവസങ്ങൾ ഉണ്ടായിരിക്കണം. കുട്ടികളെ കാണികളാക്കി മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് അദ്ധ്യയനസമയം നഷ്ടമാക്കും.
സ്കൂളുകളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല. പൊതു സ്വീകാര്യതയും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായതും ആയിരിക്കണം യൂണിഫോം. സ്കൂളിലെ പിടിഎ അടക്കമുള്ള മുഴുവൻ ആളുകൾക്കും സ്വീകാര്യമാണെങ്കിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം നടപ്പാക്കാം. സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്‌സഡ് സ്കൂളുകളാക്കാം. പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സമീപത്തെ സ്കൂളുകൾ അടക്കമുള്ളവരുടെ താത്പര്യം എന്നിവ പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക'- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |