ബീജിംഗ്: യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയെ വരവേറ്റ തായ് വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം. നാൻസി ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കാൻ ഇവിടെ നിന്നു മടങ്ങിയതിനു പിന്നാലെയാണ് ചൈനയുടെ നീക്കം.
ദ്വീപ് രാഷ്ട്രമായ തായ് വാന് ചുറ്റും കടലിൽ ആറു സ്ഥാനങ്ങളിൽ യുദ്ധക്കപ്പലുകൾ നിരത്തിയും ചൈന വൻകരയിൽ തയ് വാനോട് അടുത്തു വരുന്ന പ്രവിശ്യയായ ഫുജിയൻ തീരത്ത് തമ്പടിച്ചുമാണ് സൈനികാഭ്യാസം തുടങ്ങിയത്.
21 ചൈനീസ് യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി തായ് വാൻ അറിയിച്ചു.
നാളെ ഉച്ച മുതൽ ഞായറാഴ്ച ഉച്ചവരെ സമുദ്ര, ആകാശ മേഖലകളിൽ വിലക്ക് പ്രഖ്യാപിച്ച ചൈന, മിസൈൽ അടക്കം പ്രയോഗിക്കുമെന്നാണ് സൂചന. തയ് വാൻ കടലിടുക്കിൽ മൂന്നിടത്ത് തങ്ങളുടെ അധികാര പരിധിക്കുള്ളിലാണ് ചൈന യുദ്ധക്കപ്പലുകളെ വിന്യസിച്ചിരിക്കുന്നതെന്ന് തായ് വാൻ കുറ്റപ്പെടുത്തി.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ തിയേറ്റർ കമാൻഡിന്റെ സംയുക്ത സൈനികാഭ്യാസമാണ് നടത്തുന്നത്. നാവിക, വ്യോമ സേനകൾകളെ കൂടാതെ റോക്കറ്റ്, സ്ട്രാറ്റാജിക് സപ്പോർട്ട്, ജോയിന്റ് ലോജിസ്റ്റിക്സ് സപ്പോർട്ട് സേനകളും ഈസ്റ്റേൺ തിയേറ്റർ കമാൻഡിനൊപ്പമുണ്ട്.
ചൈനീസ് സൈനികാഭ്യാസത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും ആശങ്ക രേഖപ്പെടുത്തി. നാൻസി പെലോസിയുടെ സന്ദർശനത്തോടെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ അമേരിക്കയാണെന്ന് ചൈന പ്രതികരിച്ചു. യു.എസ് അംബാസഡർ നിക്കോളാസ് ബേൺസിനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിച്ചു. അതേസമയം, തായ്വാന്റെ കിഴക്ക് ഫിലിപ്പീൻസ് കടലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |