തിരുവനന്തപുരം: നിയമസഭയിലേക്ക് ഇനി മത്സരിക്കുമോ?. വാർത്താലേഖകരുടെ ചോദ്യം കേട്ട് ഉമ്മൻചാണ്ടിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. ചുറ്റും നിന്നവരും പങ്കു ചേർന്നതോടെ അത് കൂട്ടച്ചിരിയായി. 'പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്'- വിനയത്തോടെ അദ്ദേഹത്തിന്റെ മറുപടി.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം അംഗമായതിന്റെ റെക്കാഡ് നേട്ടം സ്വന്തമാക്കിയ ഉമ്മൻചാണ്ടിയെ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ ഉമ്മൻചാണ്ടിയുടെ തലസ്ഥാനത്തെ വസതിയായ പുതുപ്പള്ളിയിലെത്തി ആദരിച്ചപ്പോഴായിരുന്നു ചോദ്യവും, മറുപടിയും. 'എന്റെ എല്ലാ കാര്യങ്ങൾക്കും എന്റെ വോട്ടർമാരോടും, ദൈവത്തോടും നന്ദി പറയുന്നു. ഇതുവരെ ലഭിച്ച പദവികളിൽ ഞാൻ പൂർണ തൃപ്തനാണ്. അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം ലഭിച്ചു. അതിന്റെ യഥാർത്ഥ അവകാശികൾ പുതുപ്പള്ളിയിലെ ജനങ്ങളാണ് '- ഉമ്മൻചാണ്ടി പറഞ്ഞു.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് നിയമസഭാംഗമായി 18,729 ദിവസം ഉമ്മൻചാണ്ടി പൂർത്തിയാക്കി. ഏറ്റവും കൂടുതൽ ദിവസം അംഗമായെന്ന കെ.എം. മാണിയുടെ റെക്കാഡാണ് അദ്ദേഹം ഭേദിച്ചത്. സത്യപ്രതിജ്ഞ ചെയ്ത തീയതി വച്ചുനോക്കിയാൽ റെക്കാഡ് ഭേദിക്കുന്നത് 11നാണ്. 1970 സെപ്തംബർ 17ന് നടന്ന തിരഞ്ഞെടുപ്പിലാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി ആദ്യമായി നിയമസഭാംഗമായത്. പിന്നീട് പുതുപ്പള്ളിയുടെ മനം കവരാൻ കുഞ്ഞൂഞ്ഞിനല്ലാതെ മറ്റാർക്കും സാധിച്ചിട്ടില്ല. 2021 വരെ തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തി. രണ്ട് തവണ മുഖ്യമന്ത്രിയും, ഒരു തവണ പ്രതിപക്ഷനേതാവും നാലു തവണ മന്ത്രിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |