തിരുവനന്തപുരം : ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ മികസ്ഡ് ബാഡ്മിന്റൺ ടീമിലെ മലയാളി സാന്നിദ്ധ്യമാണ് കണ്ണൂർ പുളിങ്ങോം സ്വദേശിനിയായ ട്രീസ ജോളി എന്ന 18കാരി. ഡബിൾസിൽ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിക്കൊപ്പമാണ് ഗെയിംസിൽ മത്സരിച്ചത്. ആദ്യമായി പങ്കെടുത്ത കോമൺവെൽത്ത് ഗെയിംസിൽതന്നെ മെഡലണിയാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ട്രീസ.
ഫൈനലിൽ മലേഷ്യയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യൻ മിക്സഡ് ടീമിന് വെള്ളിയിൽ ഒതുങ്ങേണ്ടിവന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിംഗിൾസിൽ പി.വി സിന്ധുവിന് മാത്രമാണ് വിജയം നേടാനായത്. ആദ്യം നടന്ന പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും തോറ്റിരുന്നു. പിന്നാലെയാണ് സിന്ധു സിംഗിൾസിൽ ജിൻ വേയ് ഗോയെ കീഴടക്കി 1-1ന് സമനിലയിലാക്കിയത്. എന്നാൽ അടുത്ത സിംഗിൾസിൽ കിഡംബി ശ്രീകാന്ത് തോറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ഇതോടെയാണ് ട്രീസയും ഗായത്രിയും കളത്തിലിറങ്ങിയത്. തിനാ മുരളീധരനും കൂംഗ് ലീ പേളിയുമായിരുന്നു എതിരാളികൾ. പരിചയസമ്പന്നരല്ലെങ്കിൽപ്പോലും മികച്ച പോരാട്ടം കാഴ്ചവച്ചശേഷമാണ് ട്രീസയും ഗായത്രിയും കീഴടങ്ങിയത്.18-21,17-21 എന്ന സ്കോറിനായിരുന്നു മലേഷ്യൻ സഖ്യത്തിന്റെ വിജയം. രണ്ട് ഗെയിമുകളിലും പിന്നിട്ടുനിന്നശേഷം തിരിച്ചുവരവിന് ഇന്ത്യൻ താരങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ പരിചയസമ്പത്തിന്റെ മികവിൽ മലേഷ്യക്കാർ വിജയം നേടിയെടുത്തു. മത്സരത്തിലെ ട്രീസയുടെ റിട്ടേണുകളും റാലികളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ ബർമിംഗ്ത്താമിൽതന്നെ നടന്ന ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തിയാണ് ട്രീസയും ഗായത്രിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. അന്ന് ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ ലീ ഷോഹീ- ലിൻ സിയൂചാൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 14-21,22-20,21-15 ന് അട്ടിമറിച്ചാണ് ട്രീസയും ഗായത്രിയും സെമിഫൈനലിലേക്ക് പ്രവേശിച്ചത്. സെമിയിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും വനിതാ ഡബിൾസിലെ ഭാവി പ്രതീക്ഷയായി മാറാൻ ഇരുവർക്കും കഴിഞ്ഞിരുന്നു.
വോളി കോച്ചിന്റെ മകൾ
കണ്ണൂർ ജില്ലയിലെ ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പരിശീലകനായിരുന്ന ജോളി മാത്യുവിന്റെയും ഡെയ്സിയുടെയും മകളാണ് ട്രീസ. നിരവധി വോളിബാൾ താരങ്ങളെ വളർത്തിയെടുത്ത ജോളി പക്ഷേ തന്റെ മകളുടെ ബാഡ്മിന്റണിനോടുള്ള താത്പര്യത്തെ മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.13വയസുള്ളപ്പോൾ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ മുതിർന്നവർക്കൊപ്പം മത്സരിച്ച് കിരീടം നേടിയാണ് ട്രീസ ശ്രദ്ധയാകർഷിക്കുന്നത്. ആ പ്രായത്തിൽത്തന്നെ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലും മത്സരിച്ചു. മലയാളി ഇന്റർനാഷണൽ അപർണ ബാലനൊപ്പം അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഡബിൾസിൽ പങ്കെടുത്തിരുന്നു. ജൂനിയർ റാങ്കിംഗ് ടൂർണമെന്റുകളിലെ മികച്ച പ്രകടനം ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിലെത്തിച്ചു. ഇതോടെ ഹൈദരാബാദിലെ ഗോപിചന്ദ് അക്കാഡമിയിൽ പ്രവേശനം ലഭിച്ചതാണ് കരിയറിൽ വഴിത്തിരിവായത്.
കൊവിഡ് ലോക് ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ട്രീസ ഗോപിചന്ദ് അക്കാഡമിയിലെത്തിയത്. ഒരു വർഷത്തിലേറെ അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലായിരുന്നെങ്കിലും പരിശീലനം മുടക്കിയില്ല. ഈ സീസണിലാണ് ഗായത്രിയുമായി സഖ്യമായത്. ഇക്കഴിഞ്ഞ ഇന്ത്യ ഓപ്പണിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |