തൃശൂർ: ഒരു കോടിയോളം വില വരുന്ന ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേരെ തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും, ടൗൺ ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അകലാട് കൊട്ടിലിൽ അഷ്‌റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്.
ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇവർ ഹാഷിഷ് ഓയിൽ കടത്തിയത്. ആന്ധ്രയിൽ നിന്നും തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നതായി സിറ്റി കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയിൽ വെച്ച് ഇവരെ പിടികൂടിയത്.
അഷ്‌റഫാണ് പ്രധാന പ്രതി. ഇവർ ഇതിനുമുമ്പും നിരവധി തവണ ഹാഷിഷ് ഓയിലും, കഞ്ചാവും ആന്ധ്രയിൽ നിന്നുമെത്തിച്ച് ചാവക്കാടും വടക്കേക്കാടും എറണാകുളത്തിന്റെ പലഭാഗങ്ങളിലും വിറ്റിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണ് ഇവരുടെ ഉപഭോക്താക്കൾ. 100 കിലോഗ്രാം കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോഗ്രാം ശുദ്ധമായ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്.
അഷ്‌റഫിന്റെ കൈയിൽ നിന്നും 8 കി.ഗ്രാം കഞ്ചാവ് പിടികൂടിയതിന് പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയതിന് ചാവക്കാട് സ്റ്റേഷനിലും കേസുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് ഇപ്പോൾ വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിൽ വഴിമദ്ധ്യേ പൊലീസ് പരിശോധന നടക്കുമ്പോൾ സംശയിക്കാതിരിക്കാനാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്. തൃശൂർ ഈസ്റ്റ് ഇൻസ്‌പെക്ടർ പി.ലാൽ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ ഗീതു മോൾ, ദിവ്യ, ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ.ജി.സുവ്രതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, പി.രാകേഷ്, സീനിയർ സി.പി.ഒമാരായ ജീവൻ, പളനിസ്വാമി, എം.എസ്.ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത് എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |