കനത്ത മഴയെതുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി ജില്ലാ കളക്ടർ രേണു രാജ് ഇന്ന് രാവിലെ മാത്രമാണ് പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും സ്കൂളുകളിൽ എത്തിയ ശേഷം മാത്രമാണ് അവധി പ്രഖ്യാപനം വന്നത് എന്നതിനാൽ കളക്ടറുടെ സമൂഹ മാദ്ധ്യമത്തിൽ വൻ പൊങ്കാലയായിരുന്നു മലയാളികളുടെ വക നടന്നത്. കളക്ടർ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു എന്ന രീതിയിലുള്ള വലിയ തോതിലുള്ള വിമർശനങ്ങളും ഉടലെടുത്തിരുന്നു.
എന്നാൽ കുറച്ചു സമയത്തിന് ശേഷം, വിമർശനങ്ങളെ തുടർന്ന് ആകാം, കളക്ടർ തന്റെ ഉത്തരവിൽ ചെറിയൊരു ഭേദഗതി വരുത്തി. പ്രവർത്തിച്ചു തുടങ്ങിയ സ്കൂളുകൾ അടയ്‌ക്കേണ്ട എന്നും സ്കൂളിൽ വന്ന കുട്ടികൾക്ക് അവിടെ തന്നെ തുടരാം എന്നുമായിരുന്നു എറണാകുളം കളക്ടറുടെ രണ്ടാമത്തെ ഉത്തരവ്. ഇത് വലിയ രീതിയിലുള്ള ആശയക്കുഴപ്പത്തിനും വിമർശനങ്ങൾക്കും കാരണമായി. കളക്ടർക്കെതിരെ ഇതിനോടകം ഹൈക്കോടതിയിൽ ഹർജി നൽകാനും ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടാനും ആൾക്കാർ എത്തി.
ഇതിൽ നിന്നും പാഠം ഉൾക്കൊണ്ടിട്ടാകണം, നാളെ ജില്ലയിൽ അവധിയായിരിക്കുമെന്ന് കളക്ടർ ഇന്ന് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി കളക്ടറുടെ അറിയിപ്പ് എത്താൻ വൈകിയെന്ന് മാത്രം ആരും പരാതിപ്പെടരുത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (05/08/22) അവധിയായിരിക്കും
ഡോ. രേണു രാജ്
ജില്ലാ കളക്ടർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |